ന്യൂഡൽഹി: രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും കുടുംബാധിപത്യത്തെയാണ് വിമർശിക്കുന്നതെന്നും യു.പിയിലെ പരുങ്ക് ഗ്രാമത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞു. "എനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ വ്യക്തിയോടോ വ്യക്തിപരമായി വിദ്വേഷമില്ല. രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകണമെന്നും ജനാധിപത്യത്തിനോട് അർപ്പണബോധമുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കുടുംബവാഴ്ചയുടെ പിടിയിൽ കുടുങ്ങിയ പാർട്ടികൾ ഈ രോഗത്തിൽ നിന്ന് സ്വയം മോചിതരാകണമെന്നും സ്വയം സുഖപ്പെടണമെന്നും ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമാണ് ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുകയും യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അണിചേരാൻ പരമാവധി അവസരം ലഭിക്കുകയും ചെയ്യുക""-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലക്നൗവിൽ നടന്ന 80,000 കോടി രൂപയിലധികം വരുന്ന 1406 പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേശീയ അന്തർദ്ദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് യു.പി സർക്കാർ സംഘടിപ്പിച്ച മൂന്നാമത് നിക്ഷേപക ഉച്ചകോടിയും മോദി ഉദ്ഘാടനം ചെയ്തു.
600ലധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രൊജക്ടുകൾ, നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ തുടങ്ങിയവ ഉച്ചകോടിയിൽ പ്രദർശനത്തിനുണ്ട്. കൊവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്.
ലുലു ഗ്രൂപ്പ് 2,000 കോടി രൂപയുടെ ലുലു മാൾ ലക്‌നൗവിൽ പൂർത്തിയാക്കി. വാരണാസിയിലും പ്രയാഗ്രാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ചു. സമ്മേളന നഗരിയിലെ ലുലു പവലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു.
ലക്നൗവിലെ ലുലു മാൾ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനകം പൂർത്തീകരിക്കുമെന്നും യൂസഫലി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |