ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി (ഇ.എ.ഇസെഡ്) കണക്കാക്കണമെന്നും ദേശീയ ഉദ്യാനങ്ങളിലും വന്യമൃഗ സങ്കേതങ്ങളിലും ഖനനം നിരോധിക്കണമെന്നും സുപ്രീംകോടതി വിധിച്ചു.
അതേസമയം, പൊതുതാല്പര്യം കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതിയിൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രാലയം നൽകുന്ന ശുപാർശ വിലയിരുത്തി ആവശ്യമെങ്കിൽ വിധിയിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതിലോല മേഖലകളിൽ സ്ഥിരം കെട്ടിടങ്ങൾ പാടില്ലെന്ന് വിധിച്ച കോടതി, ഇത്തരം പ്രദേശങ്ങളിലെ നിലവിലെ നിർമ്മിതികളെക്കുറിച്ച് സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. ഇതിനായി ഡ്രോൺ സർവേ, ഉപഗ്രഹ ചിത്രങ്ങൾ അടക്കം ഉപയോഗിക്കാം. പുതിയ നിർമ്മിതികൾ പാടില്ല.
നിലവിലെ നിർമ്മാണ പ്രവൃത്തികൾ കണക്കിലെടുത്ത് രാജസ്ഥാനിലെ ജാമുവ രാംഗഡ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖല 500മീറ്ററായി കോടതി അംഗീകരിച്ചു.
നീലഗിരി വനമേഖലയുടെ സംരക്ഷണത്തിനായി നിയമ യുദ്ധം നടത്തിയ പരേതനായ ടി.എൻ. ഗോദവർമ്മൻ തിരുമുൽപ്പാട് നൽകിയിരുന്ന ഹർജിയും പിന്നീട് പലപ്പോഴായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുവന്ന നിരവധി ഹർജികളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പ്രസ്‌താവിച്ചത്.
ബഫർ സോൺ കൂടുതൽ
ഉണ്ടെങ്കിൽ നിലനിറുത്തണം
പരിസ്ഥിതി ലോല മേഖലയ്ക്ക് ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർസോൺ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ (തർക്കമുള്ളവ പ്രത്യേകിച്ചും) അതും നിലനിറുത്തണം.
ദേശീയ ഉദ്യാനങ്ങൾ, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾ എന്നിവയ്‌ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണ ചുമതല സംസ്ഥാന അഭ്യന്തര സെക്രട്ടറിമാർക്കോ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കോ ആയിരിക്കും.
ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലോ, അധികമുള്ള ബഫർ സോണിലോ നിലവിൽ നടക്കുന്ന നിരോധനമില്ലാത്ത പ്രവൃത്തികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ തുടരാം. പ്രവൃത്തികൾ സുപ്രീംകോടതി വിധി വരുന്നതിന് മുൻപ് ആരംഭിച്ചതാണെന്ന് ഉറപ്പാക്കണം. പുതിയ നിർമ്മിതികൾ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |