പന്തളം: എം.സി റോഡിൽ മെഡിക്കൽ മിഷൻ ജംഗ്ഷനിലുള്ള ഫലക്ക് മജിലീസ് റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.
20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.15ന് ആയിരുന്നു അപകടം. അടുക്കളയിൽ ജോലിയിലുണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി കലാമുദ്ദീൻ (27), ബീഹാർ സ്വദേശി സിറാജുദ്ദീൻ (27) , കടയ്ക്കു മുൻപിൽ നിൽക്കുകയായിരുന്ന പന്തളം പൂഴിക്കാട് പാലമുരുപ്പേൽ കണ്ണൻ (31) എന്നിവരെ പരിക്കുകളോടെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ ഉണ്ടായിരുന്ന നിരവധി പേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
രണ്ട് സിലിണ്ടറുകൾ അഗ്‌നിക്കിരയായി. മെഡിക്കൽ മിഷൻ സ്വദേശികളായ ഷെഫിൻ, ഹാഷിം എന്നിവരാണ് റെസ്റ്റോറന്റ് നടത്തുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ആറ് എൽ.പി.ജി സിലിണ്ടറുകൾ നീക്കം ചെയ്തതിനാൽ വൻ അപകടം ഒഴിവായി. അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫിറ്റിംഗ്സുകൾ, ഗ്ലാസ്സ് ഡോറുകൾ, ജനൽ, കതകുകൾ എന്നിവ പൂർണ്ണമായും തകർന്നു. അടൂർ അഗ്‌നിശമന നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ, ടി.എസ്.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജികുമാർ, സന്തോഷ്, അമൃതാ ജി, മനോജ് കുമാർ, രാജേഷ് കുമാർ, അഭിഷേക്, ഭാർഗവൻ, വേണുഗോപാൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |