കൂത്തുപറമ്പ്: 1977,അടിയന്തരാവസ്ഥക്കാലം. കേന്ദ്ര സർക്കാരിനെതിരെ പ്രസംഗിച്ചെന്ന പേരിൽ
യുവ എം.എൽ.എ പിണറായി വിജയനെ (അന്ന് 26 വയസ്) അറസ്റ്റുചെയ്ത് കൂത്തുപറമ്പ് സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചു. ചോര പുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ച് നിയമസഭയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം ചരിത്രം.
അന്ന് തല്ലിയും ഉരുട്ടിയും ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട സ്ഥലത്തേക്ക് പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും, കൂത്തുപറമ്പ് സബ് ജയിലിന്റെ ഉദ്ഘാടകനായി. ചോര വീണിടത്ത് സബ് ജയിൽ നിർമ്മിക്കാൻ തീരുമാനമെടുത്തതും, തറക്കല്ലിട്ടതും മുഖ്യമന്ത്രി തന്നെയാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച ജയിൽ മുറികളും സ്റ്റേഷൻ കെട്ടിടവും പുതുക്കി സംരക്ഷിക്കണമെന്ന് പിണറായി നിർദ്ദേശിച്ചിരുന്നു. ഇതുൾപ്പെട്ടതാണ് സബ് ജയിൽ സമുച്ചയം.
കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെ 1975 സെപ്തംബർ 28നാണ് മിസ നിയമപ്രകാരം പിണറായി അറസ്റ്റിലാവുന്നത്. ലോക്കപ്പിലടച്ച തന്നെ ഉയർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മർദ്ദിച്ചതെന്ന് പിണറായി പിന്നീട് പറഞ്ഞിട്ടുണ്ട്.
1871ലാണ് ബ്രിട്ടീഷുകാർ കോട്ടയം മലബാർ എന്ന നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന കോട്ടയം അങ്ങാടിയിൽ (ഇന്നത്തെ കൂത്തുപറമ്പ്) പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. 1878ൽ കൂത്തുപറമ്പ് കോടതി, സബ്ബ് ജയിൽ എന്നിവ വന്നപ്പോൾ പൊലീസ് സ്റ്റേഷനും മാറ്റി സ്ഥാപിച്ചു. പിന്നീട് തലശ്ശേരിയിൽ സബ്ബ് ജയിൽ വന്നതോടെ കൂത്തുപറമ്പ് സബ്ബ് ജയിൽ ഇല്ലാതായി. എങ്കിലും സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. ഏതാനും വർഷം മുൻപ് കൂത്തുപറമ്പ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ച് അങ്ങോട്ടു മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |