കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ തള്ളിയിട്ടു പരിക്കേൽപിച്ചശേഷം കാറോടിച്ചുകടന്നുകളഞ്ഞ കേസിൽ എളമക്കര മയൂരഹോം ഫ്ളാറ്റ് നമ്പർ എ മൂന്നിൽ ശരത്തിന് (29) എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷംതടവും 5,500രൂപ പിഴയും ശിക്ഷവിധിച്ചു.
വൈറ്റില - അരൂർ പാതയിൽ കുമ്പളം ടോളിനടുത്തുവച്ച് 2014 മേയ് 15 ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. പനങ്ങാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗത്തിൽ ശരത്ത് കാർ ഓടിച്ചുവരുന്നതുകണ്ട് തടഞ്ഞുനിറുത്തി.
ശരത്ത് മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ബ്രത്ത് അനലൈസറുമായി അടുത്തെത്തിയ സിവിൽ പൊലീസ് ഓഫീസർ മനോജിന്റെ കൈയിൽ കടന്നുപിടിച്ച് ഇയാൾ കാർ മുന്നോട്ടെടുത്തെന്നും അമ്പതുമീറ്ററോളം കാർ മനോജിനെ വലിച്ചു ണ്ടുപോയെന്നും കുറ്റപത്രത്തിൽ പറയുന്നു. മനോജ് താഴെവീണശേഷം കാർ നിറുത്താതെ ഓടിച്ചുപോയി. മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അമിതവേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് മൂന്നുമാസം തടവും സർക്കാർ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടയിൽ ആക്രമിച്ചതിന് രണ്ടുവർഷം തടവും 5,000 രൂപ പിഴയും പരിശോധനയ്ക്ക് വാഹനം നിറുത്താതെ കടന്നുകളഞ്ഞതിന് മോട്ടോർവാഹന നിയമപ്രകാരം 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ രണ്ടു വർഷവും തടവും 5,500 രൂപ പിഴയുമാണ് ശിക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |