ആലപ്പുഴ: കൊവിഡ് പ്രതിസന്ധിമൂലം തുടർ നടപടികൾ വൈകിയതുൾപ്പടെ കെട്ടികിടക്കുന്ന ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് 15 മുതൽ സെപ്തംബർ 30 വരെ ജില്ലയിൽ തീവ്രയജ്ഞ പരിപാടി നടത്തും. ജില്ലപഞ്ചായത്ത് ഹാളിൽ മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആലോചനാ യോഗം അദാലത്തിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്തു.
എല്ലാ വകുപ്പുകളുടെയും ഓഫീസുകളിൽ തീരുമാനമെടുക്കാനുള്ള ഫയലുകളുടെ കണക്കെടുപ്പ് 10ന് മുൻപ് പൂർത്തീകരിക്കണം. തീർപ്പാക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുകയും എല്ലാ വകുപ്പും ജില്ലാതലത്തിലും ഓരോ ടീമിനെ വീതം നിയോഗിച്ച് പുരോഗതി വിലയിരുത്തണം.
രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലും അവലോകനം നടത്തും. ഫയൽ തീർപ്പാക്കൽ പൂർത്തീകരിച്ചതിന്റെ വകുപ്പുതല റിപ്പോർട്ട് ഒക്ടോബർ പത്തിനകവും എല്ലാ വകുപ്പുകളുടെയും വിവരങ്ങൾ അടങ്ങുന്ന സമഗ്ര റിപ്പോർട്ട് 15 നകവും
പ്രസിദ്ധീകരിക്കും. ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഉദ്യോഗസ്ഥരുടെ പൂർണ സഹകരണം ഉറപ്പുവരുത്തുന്നതിന് സർവീസ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് പി. പ്രസാദ് അറിയിച്ചു. കളക്ടർ ഡോ. രേണുരാജ്, സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ്‌കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |