കണ്ണൂർ: കണ്ണൂർ സിറ്റി ശാന്തിവനത്തിൽ കാറിൽ നിന്നും വടിവാൾ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മുഹമ്മദ് ഹജാദ്(25),മുഹമ്മദ് ഷാഹിദ്(20),കണ്ണൂർ സിറ്റി സി.ഐ. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ചാല കൊയ്യോടിലെ ഒളിസങ്കേതത്തിൽവെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇരുവരും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അക്രമിക്കാൻ ശ്രമിച്ചുവെങ്കിലും പൊലീസ് സംഘം ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഹജാദുമായി അടിപിടിയുണ്ടാക്കിയ ഒരു സുഹൃത്തിനെ അപായപ്പെടുത്താൻ വാൾ കൊണ്ടു പോയപ്പോഴാണ് വഴിമദ്ധ്യേ പൊലീസ് വാഹനപരിശോധനയുണ്ടായത്. ഇതിനിടെ വെട്ടിച്ചു അതിവേഗതയിൽ പോവുകയായിരുന്ന കാർ മതിലിൽ ഇടിച്ചു മറിഞ്ഞത്. നിസാര പരിക്കേറ്റ ഇവർ പിന്നീട് മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളായ സനൂപ്,റഹീം എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ രക്ഷപ്പെട്ട കാർ ആരുടേതാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊലിസ് പിടിയിലായ മുഹമ്മദ് ഷാഹിദിനെതിരെ കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവൽ, പരിയാരം സ്‌റ്റേഷനിൽ ബൈക്ക് മോഷണം, കഞ്ചാവ്, മയക്കുമരുന്ന് കടത്തൽ തുടങ്ങി നിരവധി കേസുകളുണ്ടെന്നും ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് പറഞ്ഞു. നീർച്ചാലിൽ കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ കാർ മതിലിൽ ഇടിക്കുകയായിരുന്നു.ഈ കാറിലുണ്ടായിരുന്നവർ ഓടി മറ്റൊരു കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും രണ്ടു വാളുകളും രണ്ട് മൊബൈൽഫോണുകളും കണ്ടെടുക്കുകയായിരുന്നു.പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |