ന്യൂഡൽഹി: എതിർപാളയത്തിലേക്ക് വോട്ട് മറിഞ്ഞേക്കാമെന്ന ആശങ്കകൾ നിലനിൽക്കെ നടന്ന നിർണ്ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനും കർണ്ണാടകയിൽ ബി.ജെ.പിക്കും നേട്ടം. രഹസ്യസ്വഭാവം ലംഘിച്ചെന്ന പരാതിയെ തുടർന്ന് മഹാരാഷ്‌ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ വൈകി. രാജസ്ഥാനിൽ ബി.ജെ.പി എം.എൽ.എ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. ഇവിടെയുള്ള നാലു സീറ്റിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും ഒന്നിൽ ബി.ജെ.പിയും ജയിച്ചു. മത്സരം നടന്ന നാലാം സീറ്റിൽ ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയും സീ ഗ്രൂപ്പ് മേധാവിയുമായ സുഭാഷ് ചന്ദ്രയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ പ്രമോദ് തിവാരി ജയിച്ചു. കോൺഗ്രസിന്റെ രൺദീപ് സുർജെവാല, മുകുൾ വാസ്‌നിക്, ബി.ജെ.പിയുടെ ഘൻശ്യാം തിവാരി എന്നിവരാണ് ജയിച്ച മറ്റു സ്ഥാനാർത്ഥികൾ. ഹരിയാനയിൽ സ്വതന്ത്ര എം.എൽ.എ ബൽരാജ് കുണ്ഡു വോട്ടു ചെയ്‌തില്ല.
കർണ്ണാടകയിൽ ബി.ജെ.പി സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ (46വോട്ട്), ജഗ്ഗേഷ് (44വോട്ട്), ലെഹാർ സിംഗ് സിറോയ (33വോട്ട്) എന്നിവരും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും (46വോട്ട്) തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി മൻസൂർ അലി ഖാനെയും ജെ.ഡി.എസിന്റെ ഡി. കുപേന്ദ്ര റെഡ്ഡിയെയും വീഴ്‌ത്തിയാണ് സിറോയ രാജ്യസഭയിലേക്ക് പോകുന്നത്.
രഹസ്യബാലറ്റ് സ്വഭാവം ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ വൈകിയത്. രഹസ്യസ്വഭാവം ലംഘിച്ചതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിപ്പിച്ചിരുന്ന എം.എൽ.എമാരെ രാവിലെ തന്നെ നിയമസഭാമന്ദിരങ്ങളിൽ വോട്ടെടുപ്പിന് എത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |