ന്യൂഡൽഹി : കഴിഞ്ഞരാത്രി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 211 റൺസടിച്ചിട്ടും ഇന്ത്യയ്ക്ക് തോൽക്കേണ്ടിവന്നതിൽ നിർണായകമായത് ശ്രേയസ് അയ്യർ കൈവിട്ട ഒരു ക്യാച്ചായിരുന്നു.46 പന്തിൽ ഏഴുഫോറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 75 റൺസടിച്ച റാസി വാൻഡർ ഡസനെ വ്യക്തിഗത സ്കോർ 29ൽ നിൽക്കുമ്പോഴാണ് അയ്യർ കൈവിട്ടത്.
കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഡേവിഡ് മില്ലറും (31 പന്തിൽ പുറത്താകാതെ 64 റൺസ്) ഫൈനൽ കളിച്ച രാജസ്ഥാൻ റോയൽസിന്റെ താരമായ റാസി വാൻഡർ ഡ സനുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയ 131 റൺസാണ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ട്വന്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്.
ക്യാപ്ടൻ ടെംബ ബൗമ (10), ക്വിന്റൺ ഡികോക്ക് (22), ഡ്വെയ്ൻ പ്രിറ്റോറിയസ് (29) എന്നിവർ പുറത്തായശേഷം മില്ലറും വാൻഡർ ഡസനും കാലുറപ്പിച്ച് വരുന്നതിനിടെ ഡസന്റെ ക്യാച്ച് ശ്രേയസ് അയ്യർ കൈവിട്ടത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. 30 പന്തുകളിലാണ് ദസ്സൻ 29 റൺസെടുത്തിരുന്നത്. എന്നാൽ പിന്നീടുള്ള 16 പന്തുകളിൽ അടിച്ചു കൂട്ടിയത് 46 റൺസാണ് . ശ്രേയസ് അയ്യർ ക്യാച്ച് കളഞ്ഞത് തനിക്ക് വലിയ സഹായമായെന്ന് മത്സരശേഷം ഡസൻ തന്നെ പറയുകയും ചെയ്തു. ശ്രേയസ് തന്റെ ക്യാച്ച് വിട്ടുകളഞ്ഞതിന് ഇന്ത്യ വിലകൊടുക്കേണ്ടി വരുമെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് ഡസൻ പറഞ്ഞത്.
അഞ്ചുമത്സര പരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഞായറാഴ്ച കട്ടക്കിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |