കോട്ടയം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ചും പി.സി.ജോർജ് അടക്കമുള്ളവർക്ക് പരോക്ഷ മറുപടി നൽകിയും മാദ്ധ്യമങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യതാത്പര്യത്തിന് എതിരായ ഒരു ശക്തിക്കും കീഴടങ്ങില്ല. അവർ ഏത് പിപ്പിടി കാട്ടിയാലും ഏശില്ല. ഇതൊക്കെക്കൊണ്ട് ഇളക്കിക്കളയാം എന്ന് വിചാരിച്ചാൽ അതിന് വേറെ ആളെ നോക്കണം. ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. സമൂഹത്തിൽ ഭിന്നത വളർത്തി എന്തും വിളിച്ചുപറയാൻ അവകാശമുണ്ടെന്ന് കരുതുന്നവർക്ക് പിന്നിൽ ഏത് കൊലക്കൊമ്പനായാലും ശക്തമായ നടപടിയെടുക്കും.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
'' നാക്കിന് ലൈസൻസില്ലാതെ എന്തും പറഞ്ഞാൽ ഫലം എന്താണെന്ന് നാം കണ്ടു. വിരട്ടാനൊക്കെ നോക്കി. അതിവിടെ ചെലവാകില്ല. ഈ നാടിനൊരു സംസ്‌കാരമുണ്ട്. നാടാഗ്രഹിക്കുന്ന രീതിയുണ്ട്. അത് മാറ്റി ഭിന്നത വളർത്തിക്കളയാം, അതിന് എന്തും വിളിച്ച് പറയാം എന്ന് കരുതരുത്. അത് ഇവിടെ അനുവദിക്കില്ല''- പിണറായി പറഞ്ഞു.
2021ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്നവരും ഇവിടെ ഭരണം ആഗ്രഹിക്കുന്നവരും ചേർന്ന് വമ്പിച്ച പ്രചാരണമാണ് നടത്തിയത്. നുണപ്രവാഹമായിരുന്നു. അമ്മാതിരിയായിരുന്നു കഥകൾ. 24 മണിക്കൂറും പ്രചരിപ്പിക്കാൻ ഒരു വിഭാഗം പത്ര - ദൃശ്യമാദ്ധ്യമങ്ങളും ഉണ്ടായിരുന്നു. ഇതുകേട്ട് ചിലർ അടുത്ത മന്ത്രിസഭയിൽ വരേണ്ടവരുടെ പേരൊക്കെ എഴുതിവച്ചു. പക്ഷേ ജനങ്ങൾക്ക് അവർക്കൊപ്പം നിന്നവരെ അറിയാമായിരുന്നു. അതായിരുന്നു ഉറപ്പ്. 99 സീറ്റുമായി തുടർഭരണം ഏൽപ്പിച്ചു. ഞങ്ങൾക്ക് പൂർണ വിശ്വാസം ജനങ്ങളിലുണ്ട്. ജനങ്ങൾ എല്ലാറ്റിന്റേയും വിധികർത്താക്കളാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം''- പിണറായി വിജയൻ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.എ.നാസർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ തുടങ്ങിയവർ സംസാരിച്ചു.
മാദ്ധ്യമങ്ങളെ തിരുത്തുന്നില്ല,
സ്വയം പരിശോധിക്കണം
ഒരു നിർഭാഗ്യ വശം കാണേണ്ടതുണ്ട്. മാദ്ധ്യമങ്ങൾ എത്ര സ്ഥലം ഒരു പ്രത്യേക വാർത്തയ്‌ക്ക് നീക്കിവച്ചെന്ന് നോക്കണം. ചില കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി ആളുകളെ മായാവലയത്തിലാക്കാം എന്ന് മാദ്ധ്യമങ്ങൾ കരുതുന്നു. അങ്ങനെ സർക്കാരിനെ ആളുകൾ പുച്ഛിക്കുന്ന നിലയിൽ എത്തിക്കാമെന്നാണോ കരുതുന്നത്? നിങ്ങളുടെ വിശ്വാസ്യതയ്ക്ക് ചേരുന്നതാണോയെന്ന് പരിശോധിക്കണം. നിങ്ങൾ ഇവിടെ അവസാനിക്കേണ്ടവരല്ല, ഇനിയും നാട്ടിലുണ്ടാവേണ്ടവരാണ്. നിങ്ങളുടെ പാളിച്ചകൾ സ്വയം പരിശോധിക്കണം. നിങ്ങളെ തിരുത്താൻ വരുന്നില്ല. പക്ഷേ, സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |