ലോസ്ആഞ്ചലസ്: തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഗായകൻ ജസ്റ്റിൻ ബീബർ (28). അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ആരോഗ്യം മോശമായതിനാൽ താത്കാലികമായി സംഗീത പരിപാടികൾ നിറുത്തിവച്ചിരിക്കുന്ന വിവരം ബീബർ അറിയിച്ചത്.
ചുണ്ട് കോടുകയോ പുറംചെവിയിൽ ചുണങ്ങോ ഉണ്ടാക്കുന്ന അപൂർവരോഗമാണ് റാംസെ ഹണ്ട് സിൻഡ്രോം. എന്നാൽ, ഇത് ഗുരുതരമാകാം. ചിക്കൻപോക്സിനും ഷിംഗിൾസിനും കാരണമാകുന്ന വാരിസെല്ലസോസ്റ്റർ വൈറസാണ്ഈ രോഗത്തിന് കാരണം. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ചിലപ്പോൾ എന്നേക്കുമായി തന്റെ കേൾവി ശക്തി നഷ്ടപ്പെടുന്നതിന് ഈ രോഗം കാരണമാകും. വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിച്ചു. എന്റെ മുഖത്തിന്റെ ഒരു വശം തളർന്നു. ഒരു കണ്ണുചിമ്മാനും ഒരു വശംകൊണ്ട് ചിരിക്കാനും ബുദ്ധിമുട്ടാണ് " ബീബർ പറയുന്നു. ടൊറന്റോയിലെയും വാഷിംഗ്ടണിലെയും സംഗീത പരിപാടികൾക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ബീബറിന്റെ വെളിപ്പെടുത്തൽ.
റാംസെ ഹണ്ട് സിൻഡ്രോം
ഹപീസ് സോസ്റ്റർ ഓറ്റിക്കസ് എന്നും അറിയപ്പെടുന്നു. ഷിഗിംൾസ് ബാധ മുഖത്തെ ഞരമ്പുകളെ ബാധിക്കുമ്പോഴുണ്ടാകുന്ന വൈറൽ ഇൻഫെക്‌ഷൻ. ചെവിയിലും സമീപ ഭാഗങ്ങളിലും വായ്ക്കുള്ളിലും നാക്കിലും ചുവന്ന തടിപ്പുകളും ചുണങ്ങും ലക്ഷണമാകാം.
കുട്ടിയായിരിക്കെ ചിക്കൻപോക്സ് ബാധിച്ച വ്യക്തിയിൽ റാംസെ ഹണ്ട് സിൻഡ്രോമിന് കാരണമായ വാരിസെല്ല സോസ്റ്റർ വൈറസിന് വർഷങ്ങളോളം മറഞ്ഞിരിക്കാൻ കഴിഞ്ഞേക്കും. ഈ വൈറസ് സജീവമാകുമ്പോഴാണ് ഷിംഗിൾസും റാംസെ ഹണ്ട് സിൻഡ്രോം പോലുള്ള സങ്കീർണ്ണമായ അവസ്ഥകളുമുണ്ടാകുന്നത്. കേൾവി തകരാറ്, ഒരു കണ്ണ് അടയ്ക്കാനുള്ള ബുദ്ധിമുട്ട്, രുചിയില്ലായ്മ, തലകറക്കം തുടങ്ങിയവയും റാംസെ ഹണ്ട് സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ ആരംഭിച്ച് 15 ദിവസം മുതൽ 3 മാസത്തിനുള്ളിൽ രോഗം ഭേദമാക്കാം. റാംസെ ഹണ്ട് സിൻഡ്രോമിന് ആന്റി വൈറൽ മരുന്നുകൾ ഉൾപ്പെടെ ചികിത്സ ലഭ്യമാണ്. ചികിത്സിച്ചില്ലെങ്കിൽ ഒരുപക്ഷേ മുഖം കോടുന്നതിനും ബധിരതയ്ക്കും കാരണമായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |