കൊല്ലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളിലും കൃഷിയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി യോഗങ്ങളിലും കൃഷിഭവൻ മുഖേനയുള്ള വിത്തു വിതരണത്തിലും ഒതുങ്ങി.
ജില്ലയിൽ 750 കൃഷി കൂട്ടായ്മകളും പുതുതായി 750 ഏക്കർ ഭൂമിയിൽ കൃഷിയും എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുന്നൊരുക്കമായി ജില്ലാതല ഏകോപന സമിതിയും തദ്ദേശസ്ഥാപന മേധാവി അദ്ധ്യക്ഷനായി പഞ്ചായത്ത് തല സമിതിയും വാർഡ് മെമ്പർ അദ്ധ്യക്ഷനായി വാർഡ് സമിതിയും രൂപീകരിക്കണമെന്ന നിർദേശം മിക്കയിടത്തും നടപ്പായി. യോഗങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കർഷകർക്ക് കൃഷി ഭവൻ മുഖേനയുള്ള തൈകളും നൽകി. തുടർ പ്രവർത്തനങ്ങൾക്കായി വിശദമായ പ്ളാൻ തയ്യാറാക്കിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. വിശദമായ മാർഗരേഖ തയ്യാറാകാത്തതും പ്രവർത്തനത്തെ ബാധിച്ചു.
കൃഷി വകുപ്പിൽ നിന്നുള്ള ധനസഹായം, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുള്ള ധനസഹായം, ബാങ്ക് വായ്പ, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ടിന്റെ ഉപയോഗം തുടങ്ങിയവയിലാണ് മാർഗരേഖ വേണ്ടത്. കൃഷി വകുപ്പിന്റ നേതൃത്വത്തിൽ ഇത് സംബന്ധിച്ച ആലോചനകൾ നടക്കുന്നതേയുള്ളൂ.
ഒരു വാർഡിൽ ഒരു മാസ്റ്റർ കർഷകൻ
ഒരു തദ്ദേശസ്ഥാപനത്തിൽ മിനിമം 10 കർഷക ഗ്രൂപ്പുകൾ
ഗ്രൂപ്പിൽ കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ, റസി. അസോസിയേഷനുകൾ, കുട്ടികൾ എന്നിവരെ പങ്കാളികളാക്കണം
3 മുതൽ 10 വരെ അംഗങ്ങൾ ഒരു ഗ്രൂപ്പിലുണ്ടാവണം
10 സെന്റ് മുതൽ രണ്ടര ഏക്കർ വരെ ഭൂമി ഓരോ ഗ്രൂപ്പും ഏറ്റെടുത്ത് കൃഷി ചെയ്യണം
പ്രാദേശികമായി ഇണങ്ങുന്ന വിളകൾ വാർഡ്തല സമിതികൾ നിർണയിക്കുകയും ഉത്പാദന, വിപണന രേഖ തയ്യാറാക്കുകയും വേണം
ഈ രേഖ പഞ്ചായത്ത്- ജില്ലാ തലങ്ങളിൽ ക്രോഡീകരിക്കണം
ഒരു വാർഡിൽ ഒന്ന് എന്ന ക്രമത്തിൽ മാസ്റ്റർ കർഷകൻ ഉണ്ടാകണം
ഓരോ വാർഡലും 5 വീതം കർഷക കുടുംബങ്ങളെ തിരഞ്ഞെടുത്ത് പദ്ധതിയുടെ സന്ദേശവാഹകരാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |