തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തേ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 'ഈ വിവാദ വനിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി താൻ ജയിലിലായിരുന്ന സമയത്ത് പറഞ്ഞു' എന്ന സ്വപ്ന സുരേഷിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസാണ് പുറത്തു വിട്ടത്. സ്വർണക്കടത്ത് വിവാദം കൊടുമ്പിരികൊള്ളവേ, 2020 ഒക്ടോബർ 13ന് വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷിനെ അറിയാമെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പ്രതികരണം
ചോദ്യം: ക്ലിഫ്ഹൗസിൽ കോൺസൽ ജനറലിനോടൊപ്പം സ്വപ്ന എത്തിയെന്നും ,അവിടെ വച്ച് ശിവശങ്കറായിരിക്കും യു.എ.ഇ കോൺസുലേറ്റുമായുള്ള കോണ്ടാക്ട് പോയിന്റെന്ന് താങ്കൾ പറഞ്ഞതനുസരിച്ചാണ് പിന്നീടുള്ള അവരുടെ ഇടപാടുകളെല്ലാം നടന്നതെന്നും സ്വപ്ന പറഞ്ഞതിൽ വാസ്തവമുണ്ടോ?
മുഖ്യമന്ത്രി: കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്കാണ് അവർ എന്റെയടുത്ത് വന്നത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് ഞാൻ നേരത്തേ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തൊക്കെ ഇവരുമുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ യാതൊരു അസാംഗത്യവുമില്ല. അവരുടെ ഒരു പരിപാടിക്ക് , മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ക്ഷണിക്കാൻ വരുന്നത്. സാമാന്യമായ മര്യാദയല്ലേ . എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ പറയുന്ന സെക്രട്ടറി സ്വപ്നയും ഉണ്ടായിട്ടുണ്ട്. ശിവശങ്കറിനെ ഈ പറയുന്ന രീതിയിൽ ചുമതലപ്പെടുത്തിയോ എന്ന,ത് ഞാനിപ്പോൾ ഓർക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാൽ സ്വാഭാവികമായും അന്നത്തെ എന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടോളൂവെന്ന് ഞാൻ പറയും.
ചോദ്യം: നിരവധി തവണ വന്നിട്ടുണ്ടോ?
മുഖ്യമന്ത്രി: നിരവധി തവണ വന്നിട്ടുണ്ട്. മൂന്ന്, നാല് കൊല്ലമായില്ലേ. ആ കൊല്ലങ്ങളിലെല്ലാം പല ചടങ്ങുകളിവിടെ നടന്നിട്ടുണ്ടല്ലോ. ആ ഘട്ടത്തിലൊക്കെ അദ്ദേഹം വന്നിട്ടുണ്ട്. കൂടെ, മിക്കവാറും ഈ പറയുന്ന സ്ത്രീയും ഉണ്ടായിരുന്നു.
അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയേയും കൊണ്ടേ പോകൂ: സതീശൻ
അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ മുഖ്യമന്ത്രിയേയും കൊണ്ടേ പോകൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും. യു.ഡി.എഫ് സമരത്തിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അക്രമത്തിന് നിർദ്ദേശിച്ചതും അവരെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടതും.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വധശ്രമം ഉണ്ടായെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജൻ വാർത്താ സമ്മേളനത്തിന് മുൻപ് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നതോടെ വ്യക്തമായി. നെന്മാറ എം.എൽ.എ സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പര്യായപദം നിഘണ്ടുവിൽ തേടുന്ന ആളായി മാറിയിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിൽ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് സി.പി.എം സൈബർ ഗുണ്ടകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി വീണ.എസ് നായരെ സൈബറിടങ്ങളിൽ വലിച്ചു കീറുന്നു. എറണാകുളത്ത് അശ്ലീല വീഡിയോ ഇറക്കിയവർ തന്നെയാണ് ഇതിന് പിന്നിലും. ലോക കേരള സഭയിൽ പങ്കെടുക്കണമോയെന്ന് യു.ഡി.എഫിൽ ആലോചിച്ച ശേഷം തീരുമാനിക്കും.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ സുൽത്താന്റെ സഹായം തേടിയെന്ന് സ്വപ്ന
മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങാൻ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ക്ളിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപണം. അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയിൽ പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോയും എം. ശിവശങ്കറും പങ്കെടുത്തെന്നും സത്യവാങ്മൂലത്തിൽ ഉള്ളതായി സ്വകാര്യ ടി.വി ചാനൽ വെളിപ്പെടുത്തി.
2017 സെപ്തംബർ 26ന് ഷാർജ ഭരണാധികാരി തിരുവനന്തപുരം സന്ദർശിച്ചപ്പോഴായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം ബിസിനസിൽ താത്പര്യം കാണിച്ചില്ല. ഷാർജയിലെ ബിസിനസ് പങ്കാളിയുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് സ്വർണം കടത്തിയെന്ന് കരുതുന്ന ഭാരമേറിയ ബിരിയാണിച്ചെമ്പുകൾ വലിയ കാറിലാണ് കൊണ്ടുപോയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതേക്കുറിച്ച് ശിവശങ്കരനുമായി നടത്തിയ ചാറ്റുകൾ തന്റെ മൊബൈൽ ഫോണിലുണ്ട്. എൻ.ഐ.എ പിടിച്ചെടുത്ത ഈ ഫോൺ കോടതിയുടെ കസ്റ്റഡിയിലാണ്. എൻ.ഐ.എ ചാറ്റുകൾ പരിശോധിച്ചെങ്കിലും തെളിവില്ലെന്നു പറഞ്ഞ് കൂടുതൽ അന്വേഷണം നടത്തിയില്ലെന്ന് സ്വപ്ന പറഞ്ഞു.
സ്വർണക്കടത്തു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി നൽകിയത്.
അക്രമ ശൈലിയാണെങ്കിൽ സർക്കാർ പതനം ആസന്നമാകും: കെ. സുധാകരൻ
കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറായില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അക്രമത്തിലൂന്നിയ രാഷ്ട്രീയഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ആഗ്രഹിക്കുന്നതെങ്കിൽ സർക്കാരിന്റെ പതനം ആസന്നമാകും. അക്രമങ്ങൾക്ക് ഒടുവിൽ സി.പി.എം തലകുനിക്കേണ്ടിവരും. അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കും കഴിയും. എന്നാൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോൺഗ്രസിന്റേത്.
കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാൽ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയത്. വായ തുറന്നാൽ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരം കൂടുതൽ ശക്തിപ്പെടുത്തും. സി.പി.എമ്മിന്റെ വളർത്ത് ഗുണ്ടകളെപ്പോലെയാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്.
അനുഗ്രഹം തേടി ഉമ
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഉമ തോമസ് കെ.സുധാകരനെ അദ്ദേഹത്തിന്റെ പേട്ടയിലുള്ള വസതിയിൽ സന്ദർശിച്ച് അനുഗ്രഹം തേടി. വനിതകൾക്ക് പ്രാതിനിധ്യം നൽകുന്ന കാഴ്ചപ്പാടാണ് കോൺഗ്രസിന്റേതെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |