അഞ്ചൽ: അഗസ്ത്യക്കോട് കാട്ടുംപുറത്തിന് സമീപം ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണമാല കവർന്നു. അഗസ്ത്യക്കോട് ജംഗ്ഷനിൽ ബസിറങ്ങി വീട്ടിലേയ്ക്ക് പോവുകയായിരുന്ന വീട്ടമ്മയോട് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ബൈക്കിലെത്തിയ യുവാവ് ബൈക്ക് നിറുത്തി മറ്റൊരാളിന്റെ വിലാസം ചോദിക്കുകയും പെട്ടെന്ന് മാല പൊട്ടിച്ച് വീട്ടമ്മയെ മർദ്ദിക്കുകയും ചെയ്തശേഷം ബൈക്ക് വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്ത് വീണ വീട്ടമ്മ ആലറി കരയുകയും തൊട്ടടുത്ത വീട്ടിൽ നിന്ന് ചില ആളുകൾ എത്തിയെങ്കിലും യുവാവ് അപ്പോഴേയ്ക്കും കടന്നുകളഞ്ഞിരുന്നു. സംഭാവത്തെ കുറിച്ച് അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. സമാനമായ സംഭവം രണ്ടാഴ്ച മുമ്പ് ഇടമുളയ്ക്കൽ പഞ്ചാത്തിലെ പുത്താറ്റ് റോഡിൽ വച്ചും ഉണ്ടായി. വഴി യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും അവർ കുതറിമാറുകയും നിലവിളിക്കുകയും ചെയ്തതോടെ യുവാവ് ബൈക്ക് വേഗത്തിൽ ഓടിച്ച് രക്ഷപെടുകയായിരുന്നു. റോഡിലൂടെ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ ലക്ഷ്യമാക്കിയാണ് മോഷ്ടാക്കൾ വിലസുന്നത്. ഇത്തരം പിടിച്ചുപറിയും ആക്രമണവും അഞ്ചലിൽ പതിവാകുകയാണ് . പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |