കൊച്ചി: ഇന്ത്യയിൽ നിന്ന് കൂടൊഴിഞ്ഞ് ഹാർലി പോയെങ്കിലും കൈവിടാതെ ഇന്ത്യക്കാർ.1000 സി.സിക്കും അതിനുമുകളിലും എൻജിൻ കപ്പാസിറ്റിയുള്ള മോട്ടോർസൈക്കിൾ ശ്രേണിയിൽ 2021-22ലും ഒന്നാംസ്ഥാനം അമേരിക്കൻ അത്യാഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ നിലനിറുത്തി.
മാത്രമല്ല, 2020-21ലെ 27 ശതമാനത്തിൽ നിന്ന് വിപണിവിഹിതം 37 ശതമാനമായി ഉയർത്തുകയും ചെയ്‌തു.
2020ലാണ് ഇന്ത്യയിലെ നേരിട്ടുള്ള വില്പന അവസാനിപ്പിച്ച് ഹാർലി മടങ്ങിയത്. ആവർഷം ഒക്‌ടോബറിൽ ഹാർലിയുടെ ബൈക്കുകൾ, സ്‌പെയർപാർട്‌സ്, ആക്‌സസറീസ് എന്നിവയുടെ വില്പന ഹീറോ മോട്ടോകോർപ്പ് ഏറ്റെടുത്തത്.
വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ റിപ്പോർട്ടുപ്രകാരം 2021-22ൽ ഇന്ത്യയിൽ 601 യൂണിറ്റുകളാണ് ഹാർലി വിറ്റഴിച്ചത്. ഇതിൽ 531 യൂണിറ്റുകളും 1000 സി.സിക്കും അതിനുമുകളിലുമുള്ള ശ്രേണിയിലായിരുന്നു.
സാഹസികയാത്രകൾ ഇഷ്‌ടപ്പെടുന്നവർക്കായി അഡ്വഞ്ചർ ടൂറിംഗ് ശ്രേണിയിൽ അവതരിപ്പിച്ച പാൻ അമേരിക്ക 1250 സ്‌പെഷ്യൽ, സ്പോർട്‌സ്‌റ്റർ എസ് എന്നീ മോട്ടോർബൈക്കുകൾക്കാണ് ഇന്ത്യയിൽ ഏറെ സ്വീകാര്യത ലഭിച്ചത്. 2020-21ൽ ഇന്ത്യയിൽ ഹാർലിയുടെ ആകെ വില്പന 206 യൂണിറ്റുകളായിരുന്നു.
ട്രയംഫ് (336 യൂണിറ്റുകൾ), കവാസാക്കി മോട്ടോഴ്സ് (283), സുസുക്കി മോട്ടോർസൈക്കിൾസ് (233), ഹോണ്ട മോട്ടോർസൈക്കിൾസ് (71) എന്നിവയെയാണ് ശ്രേണിയിൽ കഴിഞ്ഞ സാമ്പത്തികവർഷം ഹാർലി പിന്തള്ളിയത്. പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ച് ഹീറോ നടത്തിയ വില്പനതന്ത്രങ്ങളാണ് തുടർച്ചയായ രണ്ടാംവർഷവും ഇന്ത്യൻ വിപണിയിൽ 1000 സി.സി പ്ളസ് ശ്രേണിയിൽ നായകസ്ഥാനം നിലനിറുത്താൻ സഹായിച്ചതെന്ന് ഹാർലി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |