ആലപ്പുഴ: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നിലച്ചതോടെ നഗരം വീണ്ടും നായ്ക്കളുടെ പിടിയിലാകുന്നു. ദിനം പ്രതി നിരവധിപേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നത്. പ്രധാന വീഥികളിലും ഇടവഴികളിലും സംഘമായി തങ്ങുന്ന നായ്ക്കൂട്ടങ്ങൾ സ്കൂളുകളിൽ പോകുന്ന വിദ്യാർത്ഥികളുടെ ജീവനു നേർക്കും ഭീഷണി ഉയർത്തുകയാണ്. ബീച്ചിൽ ലോട്ടറി വിൽപന നടത്തുന്ന രണ്ട് സ്ത്രീ തൊഴിലാളികളെ കഴിഞ്ഞ ദിവസം നായ കടിച്ചിരുന്നു. സ്ഥിരം അക്രമാസക്തരാകുന്ന നായ്ക്കൂട്ടങ്ങളുണ്ട്. ഇവരെ പിടികൂടി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തിക്കാത്തതാണ് പ്രധാന കേന്ദ്രങ്ങളിൽ പോലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണം.
കഴിഞ്ഞ ദിവസം രണ്ട് ലോട്ടറി വിൽപനക്കാരെയും ആക്രമിച്ചത് ഒരേ നായയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ആലപ്പുഴ ടൂറിസം പൊലീസ് അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ടൂറിസം എസ്.ഐ പി,.ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം ഈ നായയെ തടഞ്ഞുവെച്ചാണ് ജനങ്ങളുടെ ജീവൻ രക്ഷിച്ചത്. അധികൃതരെ ബന്ധപ്പെട്ടെങ്കിലും, നായക്കളെ പിടികൂടാൻ സംവിധാനങ്ങളില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് വാർഡ് ജനപ്രതിനിധി വഴി കണിച്ചുകുളങ്ങരയിലെ നായ പിടുത്തകാരനെ ബന്ധപ്പെട്ടാണ് നായയെ പിടികൂടി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. വീടുകളിലെത്തുന്ന നായ്ക്കൾ വളർത്തുകോഴികളെയും ആടുകളെയുമടക്കം കൂട്ടത്തോടെ ആക്രമിച്ച് കൊല്ലുന്നതും പതിവായിട്ടുണ്ട്.
.............................
തെരുവുനായ്ക്കളുടെ ആക്രമണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസികളായ തൊഴിലാളികളെയാണ് കടിച്ചത്. പുറം നാടുകളിൽ നിന്ന് ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. അടിയന്തര നടപടികൾ കൈക്കൊള്ളണം
പി.ജയറാം, ടൂറിസം എസ്.ഐ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |