ആലപ്പുഴ: പകർച്ച വ്യാധികൾക്ക് കുപ്രസിദ്ധമായ ജില്ലയിലെ ആരോഗ്യമേഖലയിൽ അനുവദിച്ച കേന്ദ്ര പദ്ധതികൾക്ക് മെല്ലെപ്പോക്ക്. സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്‌ളോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ആയുർവേദ പഞ്ചകർമ്മ ആശുപത്രി എന്നിവയുടെ നിർമ്മാണങ്ങളാണ് തടസപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബന്ധപെട്ട വകുപ്പുകൾ കാര്യമായ ഇടപെടലുകൾ നടത്താത്തതാണ് കാരണമെന്നാണ് ആക്ഷേപം.
# സൂപ്പർ സ്‌പെഷ്യാലിറ്റി
മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് സൂപ്പർ സ്‌പെഷ്യാലിറ്റി നിർമാണം നടത്തിയിട്ടുള്ളത്. എന്നാൽ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കാൻ ധനകാര്യവകുപ്പ് അനുമതി കിട്ടാത്തതാണ് പ്രശ്നം. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെ നിയമിക്കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിലാണ് തസ്തിക അനുവദിക്കാത്തത്. ബ്‌ളോക്കിൽ ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി വിഭാഗങ്ങളും കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോതെറാപ്പി, ട്രാൻസ് പ്‌ളാന്റേഷൻ, പോസ്റ്റ് കാത്ത് തീവ്രപരിചരണ വിഭാഗവും ഉണ്ടാകും.
കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ(പി.എം.എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചെലവഴിച്ച് കേന്ദ്രീകൃത ഐ.സി.യുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന ആറു നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 2013ൽ ആരംഭിച്ച നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പലവിധ തടസങ്ങളാൽ കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. പ്രകൃതി സൗഹൃദ രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള പുതിയ കെട്ടിടത്തിൽ 250 രോഗികളെ ഒരേ സമയം കിടത്തി ചികിത്സ നൽകാൻ കഴിയും. ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളുമുണ്ട്.
# പാതിവഴിയിൽ പഞ്ചകർമ്മ ആശുപത്രി
അഞ്ചുകോടിരൂപ ചെലവഴിച്ചുള്ള പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം 2014ലാണ് ആരംഭിച്ചത്. വലിയചുടുകാട് ജംഗ്ഷന് സമീപം ആലപ്പുഴ നഗരസഭയുടെ ഒരേക്കർ 60 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. 2015ൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ആദ്യ ഗഡുവായി ലഭിച്ച 2 കോടി രൂപ കൊണ്ടാണ് പൈലിംഗ്,159 തൂണുകൾ, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകളുടെ നിർമ്മാണം എന്നിവ പൂർത്തിയാക്കിയത്. ഇതിൽ മൂന്ന് തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതോടെ പാതിവഴിയിൽ നിർമ്മാണം നിലച്ചു. ബലക്ഷയം വന്ന തുണുകളുടെ ബലപ്പെടുത്തൽ ജോലി പൂർത്തീകരിക്കാൻ കരാറെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡ് സ്വകാര്യ ഏജൻസിക്ക് ആയുഷ് മന്ത്രാലയം അഡിഷണൽ സെക്രട്ടറി നിർദേശം നൽകി. തൂണുകളുടെ ബലപ്പെടുത്തൽ ജോലി 2022 ജനുവരി 30ന് പൂർത്തീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും ഒന്നും നടന്നില്ല. തിരുവനന്തപുരത്തെ സർക്കാർ എൻജിനിയറിംഗ് കോളേജിലെ രണ്ട് അദ്ധ്യാപകരുടെ നിർദ്ദേശത്തെ തുടർന്ന് കരാറെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡ് സ്വകാര്യ ഏജൻസിയെ കൊണ്ടാണ് ബലപ്പെടുത്തൽ പദ്ധതി തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |