കൊച്ചി: മലയാളി വീട്ടമ്മയെ കുവൈറ്റിലെ സമ്പന്ന അറബ് കുടുംബത്തിന് അടിമവേലയ്ക്കായി പത്ത് ലക്ഷം രൂപയ്ക്ക് വിറ്റ കേസിലെ മുഖ്യ ആസൂത്രകൻ കണ്ണൂർ സ്വദേശി മജീദിന്റെ (ഗസലി) പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇയാളുടെ ഫോട്ടോ കൈവശമുണ്ടെങ്കിലും യഥാർത്ഥ വിലാസമോ താമസയിടമോ കണ്ടെത്താനായിട്ടില്ല. ഫോട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇത് ലഭിച്ചാലുടൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. മജീദ് കുവൈറ്രിൽ ഒളിവിലാണ്.
കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി പത്തനംതിട്ട അജുഭവനം വീട്ടിൽ അജിമോനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.അജു ശനിയാഴ്ച സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയിൽ കീഴടങ്ങുകയായിരുന്നു. മനുഷ്യക്കടത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ചോദിച്ചറിയും. പരാതിക്കാരിയായ എറണാകുളം സ്വദേശിനിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
നിരവധിപ്പേരെ കടത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കേസിൽ എൻ.ഐ.എയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |