കൊടുങ്ങല്ലൂർ: ഓടിച്ചു നോക്കാൻ വാങ്ങിയ കാർ പണയംവച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറിയാട് മാടവന കാട്ടുങ്ങൽ സുൾഫിക്കർ (29) ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ മുക്ത്യാർ എന്നയാളുടെ എക്സ്.യു.വി കാറാണ് ഓടിച്ചു നോക്കാൻ എന്ന പേരിൽ വാങ്ങി പണയം വച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കൊടുങ്ങല്ലൂരിൽ അടിപിടിയുണ്ടാകുകയും കൊടുങ്ങല്ലൂർ സി.ഐ: ബ്രിജുകുമാർ സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സുൾഫിക്കർ കുറ്റം സമ്മതിച്ചത്. സമാന സ്വഭാവമുള്ള മറ്റൊരു സംഭവം ഉണ്ടായിട്ടുള്ളതായും ഇയാൾ സമ്മതിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ സഞ്ചു എന്നയാളുടെ സ്വിഫ്റ്റ് കാർ കൂടി പണയം വച്ചിട്ടുള്ളതായാണ് സമ്മതിച്ചത്. കയ്പമംഗലം, മതിലകം സ്റ്റേഷൻ അതിർത്തികളിൽ ഇതുപോലെ പലരുടെയും വാഹനങ്ങൾ പണയം വച്ച് ഇയാൾ പണം വാങ്ങിയതായും സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |