" എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു അച്ഛാ..നമ്മൾ ഒരുമിച്ച് സന്തോഷിച്ച് കുത്തിമറിഞ്ഞ നിമിഷങ്ങൾ.ഒരുമിച്ച് ഭക്ഷണം കഴിച്ച നിമിഷങ്ങൾ,ചിരിപങ്കുവച്ച നിമിഷങ്ങൾ,അടുക്കളയിൽ രഹസ്യമായി കയറി ഭക്ഷണം കവർന്നുതിന്ന നിമിഷങ്ങൾ,എന്റെ സംഗീതവും സംഗീത ആശയങ്ങളും അച്ഛനെ കാണിക്കുന്ന നിമിഷങ്ങൾ....അങ്ങനെ എല്ലാം എല്ലാം .ജീവിതം ഇരുട്ടായി മാറിയിരിക്കുന്നു.അച്ഛൻ എന്ന പ്രകാശം അസ്തമിച്ചിരിക്കുന്നു." ഫാദേഴ്സ് ഡേയിൽ അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെയുടെ മകൾ താമര എഴുതിയ കുറിപ്പ് വായിക്കുന്നവരൊക്കെ കണ്ണുനീർ തുടയ്ക്കുന്നുണ്ടാവും.അച്ഛനുമായുള്ള വൈകാരികമായ അടുപ്പം പങ്കുവച്ചാണ് മകൾ എഴുതുന്നത്.ഒരു സെക്കൻഡ് മാത്രമാണ് ഈ മനുഷ്യൻ എനിക്ക് അച്ഛനായിരുന്നതെങ്കിൽപ്പോലും എന്റെ നഷ്ടം നൂറിരട്ടിയായിരിക്കും.അപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഇത്രയുംകാലം നിറഞ്ഞുനിന്ന അച്ഛന്റെ കാര്യം പറയാനാവുമോ..ലോകത്തിലെ ഏറ്റവും നല്ല അച്ഛനാണ് എനിക്ക് എന്റെ അച്ഛൻ.
ജോലികഴിഞ്ഞ് വന്നാൽ ഞങ്ങളോടൊപ്പം കളിക്കുകയും ഞങ്ങളെ ലാളിക്കുകയും പുണരുകയും ചെയ്ത അച്ഛൻ.ഞങ്ങൾക്ക് പാട്ടുപാടിത്തരുന്ന അച്ഛൻ.പ്രിയപ്പെട്ട അച്ഛാ ..ഞങ്ങൾ എത്രമാത്രം അങ്ങയെ മിസ് ചെയ്യുന്നു.ഞങ്ങളെ എപ്പോഴും സന്തോഷത്തിന്റെ കൊടുമുടിയിൽ നിർത്താനാണ് അച്ഛൻ എന്നും ശ്രമിച്ചത്.അച്ഛന്റെ നിരുപാധികമായ സ്നേഹം ജീവിതത്തിൽ ഒരിക്കലും മറക്കില്ല.ആ സ്നേഹമാണ് എന്നും ഞങ്ങളുടെ ശക്തി.അച്ഛന്റെ ഓർമ്മകൾ ഞങ്ങൾക്ക് കരുത്ത് പകരും.ആ ഊർജ്ജം ഞങ്ങളെ മുന്നോട്ടു നയിക്കും.ഞാനും നകുലും മമ്മയും അച്ഛന് എന്നും അഭിമാനിക്കാവുന്നവിധം പരസ്പരം സ്നേഹിച്ച് മുന്നോട്ടുപോകും.ലോകത്തിലെ ഏറ്റവും നല്ല അച്ഛാ...ആയിരമായിരം ഉമ്മ.അച്ഛൻ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്ന് വിശ്വസിക്കുന്നു.---താമരയുടെ കുറിപ്പ് ഇങ്ങനെപോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |