കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പ്രതികരിച്ച് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എ.വിജയരാഘവൻ. പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുളള ഗൂഢാലോചനയാണ് പയ്യന്നൂരിൽ നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. ഈ ശ്രമം ജനം ചെറുത്ത് തോൽപ്പിക്കും. ചില മാദ്ധ്യമങ്ങൾ പാർട്ടിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയെക്കുറിച്ചും പാർട്ടി നേതാക്കളെക്കുറിച്ചും തെറ്റായ വാർത്തകളാണ് വരുന്നത്. ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്‌ക്കും കൂട്ടുനിൽക്കുന്ന പാർട്ടില്ല സിപിഎം. എല്ലാ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പാർട്ടിയാണ്. പാർട്ടി നേതൃത്വത്തിനൊപ്പം പയ്യന്നൂരിലെ പാർട്ടി ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ സി.വി.ധനരാജ് കുടുംബ സഹായ ഫണ്ട് തിരിമറി വിവാദം 26ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. മൂന്നു തവണ ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ ഫണ്ട് വിവാദവും തുടർന്നുള്ള നടപടികളും റിപ്പോർട്ട് ചെയ്യും.
പാർട്ടിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിൽ ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കണമെന്നാണ് പയ്യന്നൂരിലെ ബ്രാഞ്ചുകളിൽ ഉയർന്ന ആവശ്യം. അതിനാൽ, കണക്ക് തയ്യാറാക്കി ബ്രാഞ്ചുകളിൽ അവതരിപ്പിക്കും. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ബോദ്ധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ചചെയ്യാൻ തീരുമാനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |