മാന്നാർ : വിമുക്തഭടനായ മരണപ്പെട്ട ആദ്യ ഭർത്താവിന്റെ പെൻഷൻ തുക ഭർതൃസഹോദരി കള്ളരേഖകൾ ചമച്ച് തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. മാന്നാർ കുട്ടമ്പേരൂർ തോപ്പിൽവീട്ടിൽ വിജേഷ്‌കുമാറിന്റെ ഭാര്യ അംബിക(45 ) ആണ് മരണപ്പെട്ട തന്റെ ആദ്യഭർത്താവിന്റെ സഹോദരിക്കും ബാങ്കിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മിലിട്ടറിസർവീസിൽ നിന്നും വിരമിച്ച് 2004 മാർച്ച് 23 നു മരണപ്പെട്ട മാവേലിക്കര തെക്കേക്കര ഉമ്പർനാട് കളീക്കപടീറ്റതിൽ രാജേന്ദ്രനാണ് അംബികയുടെ ആദ്യഭർത്താവ്.
പരാതിക്കാരിയായ അംബിക, രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് 2006 ഒക്ടോബറിൽ കുട്ടമ്പേരൂർ സ്വദേശി വിജേഷ്‌കുമാറിനെ വിവാഹം ചെചെയ്തു. 2007 ജനുവരിയിൽ രാജേന്ദ്രന്റെ സഹോദരി അംബികയെ സമീപിച്ച് സഹോദരന്റെ പേരിലുള്ള പെൻഷൻ ഇനി കിട്ടില്ലായെന്നും ഡിപ്പാർട്ടുമെന്റിനെ അറിയിക്കണമെന്നും പറഞ്ഞ് പെൻഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം വാങ്ങിപ്പോയി. കഴിഞ്ഞ മേയ് 5 നു സഹോദരിയുടെ മകന്റെ ഫോൺവന്നതോടെയാണ് 2007 ജനുവരി മുതൽ കളവായ രേഖകൾ ചമച്ച് തനിക്കവകാശപ്പെട്ട പെൻഷൻ തുക തട്ടിയെടുത്തതായി അംബികയ്ക്ക് മനസിലാവുന്നത്.
എസ്.ബി.ഐ കുറത്തികാട് ബ്രാഞ്ചിൽ നിന്നുമായിരുന്നു അംബിക പെൻഷൻ വാങ്ങിയിരുന്നത്. എന്നാൽ അംബികയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ട് വഴിയാണ് പെൻഷൻ ഭർതൃ സഹോദരി വാങ്ങിക്കൊണ്ടിരുന്നത്. താൻ ഇങ്ങനെയൊരു അക്കൗണ്ട് തുടങ്ങുകയോ പെൻഷൻതുക ഈ ബാങ്കിലേക്ക് മാറ്റണമെന്നു പറഞ്ഞ് കത്ത് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് അംബിക മാവേലിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |