കാട്ടാക്കട: തലസ്ഥാന ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ കഞ്ചാവ്-ലഹരി വസ്തുക്കളുടെ വില്പന പൊടി പൊടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കാട്ടാക്കട, നെയ്യാർഡാം, ആര്യനാട് പൊലീസ്-എക്സൈസുകാർ പിടികൂടിയവരിൽ ഭൂരിപക്ഷവും 22 വയസിൽ താഴെയുള്ള യുവാക്കളും വിദ്യാർത്ഥികളുമാണ്. ചെറിയകുട്ടികൾവരെ സംഘത്തിന്റെ വലയിൽപ്പെടുന്നുണ്ട്. പല കുട്ടികളേയും രഹസ്യമായി ലഹരി പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്നുണ്ടെങ്കിലും ഇവരിൽ പലരും വീണ്ടും ലഹരിക്കടിമപ്പെടുകയാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം, തച്ചൻകോട്, കോട്ടൂർ, പരുത്തിപ്പള്ളി പ്രദേശങ്ങളിൽ കഞ്ചാവ് വില്പന പൊടിപൊടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ആക്രമിക്കുക, വീടുകളിൽ അതിക്രമിച്ചുകയറുക, ലഹരിവാങ്ങാനായി മോഷണം നടത്തുക തുടങ്ങിയ പരാതികളും വർദ്ധിക്കുന്നു. ചില സംഘങ്ങളെ പിടികൂടാറുണ്ടെങ്കിലും കുറഞ്ഞ അളവായതിനാൽ പെറ്റിയടച്ച് വിടുകയാണ് ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപ് കോട്ടൂർ വ്ലാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ ലഹരി സംഘങ്ങൾ വീടുകയറി ആക്രമണം നടത്തിയിരുന്നു. ഇതറിഞ്ഞെത്തിയ നെയ്യാർഡാം പൊലീസിനെ സംഘം ആക്രമിക്കുകയും ചെയ്തു. ഇതേസമയം കോട്ടൂരിലെ നിരവധി വീടുകളിലും സംഘം ആക്രമണം നടത്തി. ലഹരി സംഘങ്ങളെപ്പേടിച്ച് പ്രദേശവാസികൾ പോലും ആക്രമണം ഭയന്ന് ആരോടും തുറന്നു പറയാറില്ല. ഇപ്പോൾ ദിസവങ്ങൾക്ക് മുൻപാണ് കാട്ടാക്കട മംഗലയ്ക്കലിൽ നിന്നും 20കാരനെ എം.ഡി.എം.എയുമായി കാട്ടാക്കട എക്സൈസ് പിടികൂടിയത്. മാസങ്ങൾക്ക് മുൻപ് സംശയംതോന്നിയ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവിനെ പിടികൂടിയത്.
അടിയന്തരമായി വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടണം. കൗൺസലിംഗും ചികിത്സയും നൽകാൻ തയ്യാറാകണം. വൈകാരിക-മാനസിക-ശാരീരിക പിന്തുണ നൽകി മടക്കിക്കൊണ്ടുവരുന്നതിന് രക്ഷിതാക്കളും ബന്ധുക്കളും ശ്രമിക്കണം. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |