ന്യൂഡൽഹി: കൊവിഡ് മരണങ്ങളുടെ പേരിൽ രാജ്യത്ത് വിവിധ വിവാദങ്ങളുണ്ടായിട്ടുണ്ട്. രാജ്യത്തുണ്ടായ അധിക കൊവിഡ് മരണങ്ങളുടെ കണക്ക് ആസ്‌പദമാക്കി ലാൻസെറ്റ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിൽ പറയുന്നതനുസരിച്ച് ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കൊവിഡ് വാക്‌സിനേഷന് കഴിഞ്ഞുവെന്നാണ്.
പഠനറിപ്പോർട്ട് തയ്യാറാക്കിയ മുഖ്യ ഗവേഷകൻ ലണ്ടനിലെ ഇമ്പീരിയൽ കോളേജിലെ ഒലിവർ വാട്‌സന്റെ അഭിപ്രായമനുസരിച്ച് ഇന്ത്യയിൽ വാക്‌സിനേഷൻ വഴി ഏതാണ്ട് 42,10,000 മരണങ്ങളാണ് ഒഴിവാക്കാനായത് എന്നാണ്. ഏകദേശ കണക്ക് നോക്കിയാൽ 36,65,000നും 43,70,000നുമിടയിൽ. ദശലക്ഷക്കണക്കിന് ജീവനുകളാണ് വാക്‌സിനേഷൻ മൂലം രക്ഷപ്പെട്ടത്.ഡെൽറ്റാ വകഭേദത്തിന്റെ ആഘാതം അനുഭവിച്ച രാജ്യമായ ഇന്ത്യയിൽ ഇത് വാക്‌സിനേഷന്റെ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണിക്കുന്നതെന്നും ഒലിവർ വാട്‌സൺ ചൂണ്ടിക്കാട്ടുന്നു.
ദി ഇക്കണോമിസ്‌റ്റ്, ലോകാരോഗ്യ സംഘടന എന്നിവർ പുറത്തുവിട്ട ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ കണക്കും സിറോപ്രിവൈലൻസ് സർവെ റിപ്പോർട്ട് ആധാരമാക്കി ഗവേഷകർ തന്നെ തയ്യാറാക്കിയ മരണനിരക്കും അനുസരിച്ച് ഇന്ത്യയിൽ ഔദ്യോഗികമായി കണക്കാക്കിയതിന്റെ പത്തിരട്ടി മരണം നടന്നു എന്ന കണക്കിൽ ഗവേഷകർ എത്തിച്ചേർന്നു.
ദി ഇക്കണോമിസ്‌റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 2021 മേയ് വരെ 2.3 ദശലക്ഷം പേർ രോഗം വന്ന് മരിച്ചു. എന്നാൽ ലോകാരോഗ്യ സംഘടന കണക്കനുസരിച്ച് ഇത് 4.7 ദശലക്ഷമാണെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് തളളിക്കളഞ്ഞിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം രണ്ട് ലക്ഷംപേരാണ് ഇക്കാലയളവിൽ മരണമടഞ്ഞത്.
കൊവിഡ് വാക്‌സിനേഷൻ ലോകമാകെ ആരംഭിച്ച ശേഷം ലോകരാജ്യങ്ങളിൽ മൂന്നിൽ രണ്ടിടങ്ങളിൽ ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനായി.(66 ശതമാനം ഇടങ്ങളിൽ). വളരെ വേഗം കൊവിഡ് വാക്‌സിൻ ലോകമാകെ നൽകിത്തുടങ്ങിയെങ്കിലും ഡിസംബർ 2020നകം 3.5 മില്യൺ കൊവിഡ് മരണങ്ങൾ ലോകമാകെ ഇതിനകം റിപ്പോർട്ട് ചെയ്‌തു. കൊവിഡ് വാക്‌സിൻ പുറത്തിറക്കി ഒരുവർഷത്തിനകം ലോകമാകെ 20 മില്യൺ മരണങ്ങളാണ് തടയാനായത്. കൊവാക്‌സ് കൊവിഡ് വാക്‌സിൻ വിതരണ ശൃംഖലയിൽ പെട്ട രാജ്യങ്ങളിൽ ഇത് 7.5 മില്യൺ ആണ്.
ലോകമാകെ വിവിധ രാജ്യങ്ങളിൽ വാക്‌സിനേഷന്റെ ഫലം പഠിക്കാൻ 2020 ഡിസംബർ എട്ടിനും 2021 ഡിസംബർ എട്ടിനും ഇടയിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ റിപ്പോർട്ട് ഗവേഷകർ തയ്യാറാക്കിയത്. എന്നാൽ ചൈനയെ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വലിയ ജനസംഖ്യയും അതിശക്തമായ ലോക്‌ഡൗൺ നടപടികളുമാണ് ഇതിന് കാരണം.
വാക്‌സിനേഷൻ നടപ്പാക്കിയില്ലെങ്കിൽ പഠനകാലയളവിൽ 18.1 ദശലക്ഷം മരണങ്ങളാണ് സംഭവിക്കേണ്ടത്. ഇതിൽ 14.4 ദശലക്ഷം മരണങ്ങളും തടയാനാൻ വാക്‌സിനേഷൻ മൂലം സാധിച്ചു. ആഗോളതലത്തിൽ 79 ശതമാനം മരണം തടഞ്ഞു. വാക്‌സിനേഷൻ ഇല്ലായിരുന്നെങ്കിൽ ആകെ സംഭവിക്കാമായിരുന്ന 31.4 ദശലക്ഷം മരണങ്ങളിൽ 19.8 ദശലക്ഷം മരണങ്ങളും വാക്‌സിനേഷൻ വഴി തടഞ്ഞതായും പഠനം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |