അടൂർ : വാഹനങ്ങളുടെ അമിതവേഗവും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും കാരണം അടൂർ ബൈപാസിൽ വട്ടത്തറപ്പടിഭാഗത്ത് അപകടങ്ങൾ പെരുകുന്നു. 14 വർഷത്തിനിടെ ഇവിടെ റോഡിൽ പൊലിഞ്ഞത് 27 ജീവനുകൾ. . തിങ്കളാഴ്ച പുലർച്ചെ അമിതവേഗതയിൽ വന്ന കാർ സമീപത്തെ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് തകർന്ന് മേലൂട് സ്വദേശി അതുൽ (28) മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയതാണ് പ്രധാനമായും ഇൗ ഭാഗം അപകട മേഖലയാകാൻ കാരണം.റോഡിന്റെ ചരിവും മറ്റൊരു കാരണമാണ്. യാതൊരു വളവും സൃഷ്ടിക്കാതെ നേരെ കടന്നുപോകത്തക്കവിധം ഇവിടെ ബൈപാസ് നിർമ്മാണം നടത്താമായിരുന്നതാണ്. എന്നാൽ അന്നത്തെ രാഷ്ട്രീയ ഇടപെടലുകളാണ് അലൈൻമെന്റിൽ മാറ്റം വരുത്താൻ ഇടയാക്കിയതും അപകടവളവ് സൃഷ്ടിച്ചതുമെന്ന് നാട്ടുകാർ പറഞ്ഞു. പാർത്ഥസാരഥി ക്ഷേത്രം - പെരിങ്ങനാട് റോഡും ഇൗ ഭാഗത്താണ് ബൈപാസിനെ മുറിച്ചു കടക്കുന്നത്.ഇതുവഴി വരുന്ന വാഹനയാത്രികർക്കും യാതൊരു സുരക്ഷയുമില്ല. അടൂർ ടൗൺ ഭാഗത്തുനിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്ക് നെല്ലിമൂട്ടിൽപ്പടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളവ് കാരണം കാണാൻ കഴിയില്ല. ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് വരുന്നത്. ബൈപാസ് റോഡ് മുറിച്ചുകടന്ന നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് യാത്രസുരക്ഷിതമാക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ടെങ്കിലും യാതൊരു നടപടിയുമില്ല. ഫലത്തിൽ എം. സി റോഡിനെ സുരക്ഷാ ഇടനാഴിയെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു സുരക്ഷയും ഇവിടെയില്ല എന്നതാണ് യാഥാർത്ഥ്യം. അടുത്തിടെയായി ഹോംഗാർഡിന്റെ സേവനം ഇവിടെ ഉറപ്പാക്കിയെങ്കിലും അതും വേണ്ടത്ര ഫലപ്രദമാകുന്നില്ല.
----------------
അടൂർ ബൈപാസ് റോഡിൽ വട്ടത്തറപ്പടി ഭാഗത്ത് അപകടങ്ങൾ പെരുകുന്നു
-----------------
പാർത്ഥസാരഥിക്ഷേത്രം - പെരിങ്ങനാട് റോഡ് യാത്രക്കാർക്ക് ബൈപാസിന്റെ വളവും അമിതവേഗവും അപകടക്കെണിയാണ്. അടിയന്തരമായി ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ബൈപാസ് റോഡ് മുറിച്ചുകടക്കുന്ന വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തിൽ അധികൃതർ നിസംഗത തുടർന്നാൽ ഇനിയും ഇൗ മേഖലയിൽ ഒട്ടേറെ ജീവനുകൾ പൊലിയാൻ ഇടയാക്കും.
പ്രശാന്ത് ചന്ദ്രൻ പിള്ള
അടൂർ നഗരസഭാ മുൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |