മമ്മൂട്ടിയുടെ മൂന്നാമത്തെ ദേശീയ അവാർഡ് കിട്ടാൻ കാരണം താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര അവാർഡ് കമ്മിറ്റിയിൽ അംഗമായിരുന്ന സമയത്ത് അവാർഡിനർഹരായവരെ നിശ്ചയിച്ചിരുന്നതും ആ സമയത്ത് മലയാളത്തിന് ലഭിക്കാതെ പോയ അവാർഡുകൾ താൻ മുഖേന ലഭിച്ചതിനെ പറ്റിയുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.
'അന്ന് ജൂറി അംഗങ്ങൾ പല മലയാള ചിത്രങ്ങളും തുടക്കം കണ്ടിട്ട് നല്ലതല്ല എന്ന് തോന്നിയാൽ ബാക്കി കാണാൻ നിൽക്കാതെ അവിടെ വച്ച് നിർത്തുമായിരുന്നു. പക്ഷെ ഞാൻ ഇതിനെ എതിർത്തു. ചിലപ്പോൾ ഇങ്ങനെ അവസാനിപ്പിക്കുന്ന ചിത്രത്തിലാവാം മികച്ച അഭിനേതാവുള്ളത്. അയാളുടെ അവസരമാണ് അവിടെ നഷ്ടപ്പെടുന്നത്. അന്ന് മികച്ച നടനെ തിരഞ്ഞെടുക്കുന്നതിൽ മത്സരം വന്നു. ഇനി പറയുന്നത് മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കണം. മമ്മൂട്ടിക്ക് കിട്ടിയ മൂന്നാമത്തെ ദേശീയ അവാർഡിന് കാരണക്കാരൻ ഞാനാണ്. അന്ന് എല്ലാവരും അജയ് ദേവ്ഗനാണ് മികച്ച നടനെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ അംബേദ്കർ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. പിന്നെ അവിടെ തർക്കമായി. അങ്ങനെ സംഭവിക്കാൻ കാരണം ഞാൻ ആ പേര് പറഞ്ഞത് മാത്രമാണ്. പിന്നെ തർക്കത്തിനൊടുവിൽ രണ്ടുപേർക്കും അവാർഡ് കൊടുക്കാൻ തീരുമാനമായി. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവനാണ് ഞാൻ. മമ്മൂട്ടിയുടെ വക്കീലിനെ പോലെയാണ് ഞാനന്ന് വാദിച്ചത്. പിന്നീട് മമ്മൂട്ടിയോട് ജൂറി അംഗങ്ങൾ തമാശയായി പറഞ്ഞു അവാർഡ് കിട്ടിയതിന് ബാലചന്ദ്രമേനോന് പ്രത്യേക ട്രീറ്റ് ചെയ്യണമെന്ന്. അന്ന് മമ്മൂട്ടി എന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു, അത് പിന്നെ ബാലചന്ദ്ര മേനോന്റെ കടമയല്ലേ എന്ന്. അന്ന് ഞാൻ തിരിച്ച് പറഞ്ഞു, കടമയാണ് പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ ഇത് ചെയ്യില്ലാന്ന് എനിക്കുറപ്പാണ്.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |