ഫ്ളോറിഡ: അമേരിക്കയിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ എട്ടു വയസുകാരൻ വെടിവച്ചുകൊന്നു. ഫ്‌ളോറിഡയിലെ മോട്ടൽ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസുകാരൻ പിഞ്ചുകുഞ്ഞിന് നേർക്ക് നിറയൊഴിച്ചത്. കഴിഞ്ഞയാഴ്‌ചയായിരുന്നു സംഭവം. മരിച്ച കുഞ്ഞിന്റെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള സഹോദരിക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റു. എട്ടു വയസുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റോഡെറിക് റൻഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നു ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ പെൺ സുഹൃത്തിന്റെ മകളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ കാണാൻ മകനൊപ്പം റൻഡാൽ സുഹൃത്തിന്റെ മോട്ടലിൽ എത്തിയിരുന്നു. ഇടയ്ക്ക് റൻഡാൽ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെൺകുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. തോക്ക് ഇരിക്കുന്ന സ്ഥലം അറിയാമായിരുന്ന എട്ടു വയസുകാരൻ കളിക്കാനായി അതെടുത്തപ്പോഴായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |