തൃശൂർ : ട്രയൽ റൺ വിജയകരമായതോടെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലെയും വിവിധ പഞ്ചായത്തുകളിലെയും വീടുകളിൽ ഇനി തെളിഞ്ഞ വെള്ളം വരും. അതോടൊപ്പം കോർപറേഷൻ പരിധിയിലെ നാലു പ്രധാന വാട്ടർ ടാങ്കുകളിലൂടെയും പീച്ചിയിൽ നിന്ന് തെളിനീരെത്തും. പ്രവർത്തന ക്ഷമത കുറഞ്ഞ 14.5 എം.എൽ.ഡി. ട്രീറ്റ്‌മെന്റ് പ്ലാന്റിന് പകരം 20 എം.എൽ.ഡിയുടെ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായിക്കഴിഞ്ഞു.
ജലത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന മോട്ടോർ ഉപയോഗപ്പെടുത്തി മുകൾത്തട്ടിലെ തെളിഞ്ഞ ജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേയ്ക്ക് എത്തിക്കാൻ ഫ്‌ളോട്ടിംഗ് ഇൻടേക്ക് സ്ട്രക്ച്ചർ എന്ന പദ്ധതിയും സജ്ജമാണ്. 1962ൽ ആരംഭിച്ച തൃശൂർ കുടിവെള്ള പദ്ധതിയാണ് നിലനിൽക്കുന്നത്. 10.08 കോടിയുടെ 20 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റും 8 കോടിയുടെ ഫ്‌ളോട്ടിംഗ് ഇൻടേക്ക് സ്ട്രക്ച്ചറും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് പട്ടിക്കാട് നിന്നും 3 കോടി രൂപ ചെലവു ചെയ്ത് ഡെഡിക്കേറ്റഡ് ഫീഡറും ലൈനും പ്രാവർത്തികമാക്കിയിരുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായതെന്ന് മേയർ എം.കെ.വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. 36 എം.എൽ.ഡി. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂർണസജ്ജമാകുന്നതോടെ ഗുണഭോക്താക്കൾക്ക് ഗുണം ലഭ്യമാകും. പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഷീബ ബാബു എന്നിവർ പങ്കെടുത്തു.
വാട്ടർ ടാങ്ക് പത്താം തിയതിക്കുള്ളിൽ ക്ലീൻ ചെയ്യും. പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ വലിയ നാലു വാട്ടർ ടാങ്കും പത്താം തിയതിക്കുള്ളിൽ വൃത്തിയാക്കും. അതോടൊപ്പം കുടിവെള്ളം ലഭിക്കുന്ന വീടുകളിലെ വാട്ടർ ടാങ്കുകൾ എത്രയും പെട്ടെന്ന് വൃത്തിയാക്കണമെന്ന് മേയർ പറഞ്ഞു.
തെളിനീര് ലഭിക്കുന്ന സ്ഥലങ്ങൾ
അവണൂർ, കോലഴി, മുളങ്കുന്നത്ത്കാവ്, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്
പഴയ മുനിസിപ്പൽ പ്രദേശങ്ങളായ വിൽവട്ടം, കൂർക്കഞ്ചേരി, അയ്യന്തോൾ, ഒല്ലൂക്കര, നടത്തറ പഞ്ചായത്തിന്റെ ഒരു ഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |