കാസർകോട്: കുമ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ (32) കെട്ടിയിട്ട് മർദ്ദിച്ച് കൊന്ന കേസിൽ മുഖ്യപ്രതികളായ മൂന്ന് പേർ കൂടി അറസ്റ്റിലായി. ക്വട്ടേഷൻ നൽകിയ സംഘത്തിലെ മഞ്ചേശ്വരം ഉദ്യാവർ ജെ.എം. റോഡ് റസീന മൻസിലിലെ റിയാസ് ഹസൻ (33), ഉപ്പള ഭഗവതി ടെമ്പിൾ ബി.ടി റോഡ് ന്യൂ റഹ്മത്ത് മൻസിലിലെ അബ്ദുൽ റസാഖ് (46), കുഞ്ചത്തൂർ ദൈഗ്ലോറി നവാസ് മൻസിലിലെ അബൂബക്കർ സിദ്ദിഖ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഉദ്യാവർ ജെ.എം റോഡിലെ അബ്ദുൽ അസീസ് (36), അബ്ദുൽ റഹീം (41) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം സംഘത്തിലെ ഏതാനും പേർ ഗൾഫിലേക്ക് കടന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഗോവ, പൂനെ, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം പൊലീസ് സ്‌ക്വാഡുകൾ തെരച്ചിൽ നടത്തുന്നുണ്ട്. പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫാണ്.
അമ്പത് ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രവാസി വ്യാപാരിയായ മുഗുവിലെ അബൂബക്കർ സിദ്ധിഖിനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഹസ്യകേന്ദ്രത്തിലെത്തിച്ചു മർദ്ദിച്ച് കൊന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |