കൊൽക്കത്ത:പ്രവാചകനെതിരായ പരാമർശത്തിൽ നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കൊൽക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഉദയ്പൂർ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ഠ സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാമെന്ന രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. പൊലീസിനെയും വിമർശിച്ച കോടതി അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനത്തിന് തെളിവാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഡൽഹിക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ അപേക്ഷ തള്ളിയുള്ള ഉത്തരവില്‍ കോടതി ഒഴിവാക്കിയിരുന്നു.
ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച് ഉത്തരവാകുന്നുവെന്നും നിയമത്തില്‍ സാദ്ധ്യമായ മറ്റ് വഴികള്‍ തേടാവുന്നതാണെന്നും മാത്രമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റും നൂപുര്‍ ശര്‍മ്മയുടെ അറസ്റ്റിലെ മെല്ലപ്പോക്കും ഉന്നയിച്ചാണ് പ്രതിപക്ഷം കേന്ദ്രത്തിെനെതിരെ നിലപാട് കടുപ്പിക്കുന്നത്. പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപ കേസില്‍ നടപടികള്‍ പെട്ടെന്നെടുത്ത സര്‍ക്കാര്‍ മടിച്ച് നില്‍ക്കുന്നതെന്തുകൊണ്ടാണ് എന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |