തിരുവനന്തപുരം: മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ കോടതിയിലാണെന്ന് നോക്കില്ലെന്ന് അഭിഭാഷകന് സാക്ഷിയുടെ താക്കീത്. കന്നിയമ്മാൾ വധക്കേസ് വിചാരണയ്ക്കിടെയാണ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിൽ പ്രകോപിതയായ ശ്രീവരാഹം മുക്കോലയ്ക്കൽ സ്വദേശിയും കേസിലെ നിർണായക സാക്ഷിയുമായ രമണിയുടെ പ്രതികരണം. കൊല്ലപ്പെട്ട കന്നിയമ്മാളിനെ പീഡിപ്പിക്കാൻ കഴിയാത്തതുകൊണ്ട് നിങ്ങളുടെ ഭർത്താവല്ലേ അവരെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. രമണിയുടെ പ്രതികരണത്തോടെ അഭിഭാഷകൻ വിസ്താരം പൂർത്തിയാക്കി പിന്മാറി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
രമണിയും ഭർത്താവ് മോഹൻ കുമാറും താഴത്തെ നിലയിലും കന്നിയമ്മാളും കുടുംബവും ഇവരുടെ വീട്ടിന്റെ മുകളിലെ നിലയിലുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കന്നിയമ്മാളിന്റെ ഭർത്താവ് മാരിയപ്പൻ കന്നിയമ്മാളിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവദിവസം രാത്രി 9.45ന് കന്യയമ്മാളും മാരിയപ്പനും സിനിമ കണ്ട് മടങ്ങി വന്നതാണെന്ന് പറഞ്ഞ് വീടിന്റെ മുകളിലെ നിലയിലേക്ക് കയറി പോകുന്നത് കണ്ടിരുന്നതായി രമണി മൊഴി നൽകി. 11ന് കന്നിയമ്മാളിന്റെ ഇളയമകൻ മണികണ്ഠന്റെ നിലവിളി കേട്ട് ചെന്നു നോക്കിപ്പോൾ കന്നിയമ്മാൾ വെട്ടേറ്റ് കിടക്കുന്നത് കണ്ടതായും രമണി മൊഴി നൽകി. പിസ വില്പന ശാലയിലെ ജീവനക്കാരനായ മണികണ്ഠൻ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി പിതാവ് മാരിയപ്പൻ അയാളുടെ സ്‌കൂട്ടറിൽ പുറത്തേക്ക് പോകുന്നത് കണ്ടു. വീട്ടിനകത്ത് കയറി നോക്കിപ്പോൾ അമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടതായും മണികണ്ഠൻ പറഞ്ഞു.
മണികണ്ഠന്റെ നിലവിളി കേട്ടാണ് താനും ഭാര്യയും മുകൾ നിലയിലേക്ക് പോയതെന്നും അവിടെ വെട്ടേറ്റ് മരിച്ചു കിടന്ന കന്നിയമ്മാളിനെ കണ്ടതായി വീട്ട് ഉടമസ്ഥൻ മോഹൻകുമാറും മൊഴി നൽകി. അച്ഛന് അമ്മയെ സംശയം ആയിരുന്നതായി കന്നിയമ്മാളിന്റെ മൂത്തമകൻ ഗണേഷ് മൊഴി നൽകി. ഏതെങ്കിലും പരിചയമുളള പുരുഷൻമാരോട് ചിരിച്ചാലോ സംസാരിച്ചാലോ അതിന്റെ പേരിൽ അച്ഛൻ ക്രൂരമായി മർദ്ദിക്കുമായിരുന്നതായി അമ്മ തന്നോട് പറഞ്ഞിട്ടുളളതായും ഗണേഷ് മൊഴി നൽകി. കന്നിയമ്മാൾ മരിച്ചു കിടന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മാരിയപ്പന്റെ ഫോണും സ്‌കൂട്ടറും മണികണ്ഠനും മോഹനനും കോടതിയിൽ തിരിച്ചറിഞ്ഞു.
സംശരോഗിയായ മാരിയപ്പൻ സിനിമ തീയേറ്ററിൽ വച്ച് കന്നിയമ്മാൾ ആരെയോ നോക്കി ചിരിച്ചു എന്ന് ആരോപിച്ചാണ് 2018 സെപ്തംബർ 23ന് രാത്രി അവരെ കിടപ്പുമുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ദൃക് സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്റെ ആശ്രയം. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |