ലണ്ടൻ: ഇന്ത്യയുടെ സാനിയ മിർസ -ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യം വിംബിൾഡൺ ടെന്നിസിന്റെ മിക്‌സഡ് ഡബിൾസ് സെമിഫൈനലിലെത്തി. ആറാം സീഡായ സാനിയ സഖ്യം ക്വാർട്ടറിൽ ഓസ്‌ട്രേലിയയുടെ ജോൺ പിയേഴ്‌സ്-കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കി സഖ്യത്തെയാണ് കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം വിജയം നേടിയത്. സ്‌കോർ: 6-4, 3-6, 7-5.
സെമിയിൽ രണ്ടാം സീഡായ ഡിസൈറേ ക്രോസിക്ക്- നീൽ സ്‌കുപ്‌സ്‌കി സഖ്യമോ ഏഴാം സീഡായ യെലേന ഒസ്റ്റപെങ്കോ-റോബർട്ട് ഫറ സഖ്യമോ ആയിരിക്കും എതിരാളികൾ. സാനിയയുടെ കരിയറിലെ അവസാന വിംബിൾഡൺ ടൂർണമെന്റാണിത്. ആദ്യമായാണ് സാനിയ വിംബിൾഡൺ മിക്‌സഡ് ഡബിൾസിന്റെ സെമിയിലെത്തുന്നത്. ഇവിടെ വനിതാ ഡബിൾസിൽ സാനിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
This is Sania Mirza’s 14th win at #Wimbledon in mixed-doubles career. Wow what a game! 💥#Wimbeldon2022 pic.twitter.com/9F6lGUJ3Y3
— Karamdeep 🎥📱 (@oyeekd) July 4, 2022
നൊവാക്ക്, തത്യാന സെമിയിൽ
പുരുഷ സിംഗിൾസിൽ ടോപ് സീഡ് നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലെ കടുത്ത വെല്ലുവിളി അതിജീവിച്ച് സെമിയിലെത്തി. യാന്നിക്ക് സിന്നറിനെതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമാണ് നൊവാക്ക് വിജയിച്ചത്. സ്കോർ : 5-7 2-6 6-3 6-2 6-2. വനിതകളുടെ ആൾ ജർമ്മൻ ക്വാർട്ടർ ഫൈനലിൽ ജൂലി നീയ്മിയറിനെ 4-6 6-2 7-5ന് കീഴടക്കി തത്യാന മരിയയും സെമിയിലെത്തി.
ലോക നാലാം നമ്പർ സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടറിലെത്തി. നാലാം റൗണ്ടിൽ നെതർലൻഡ്‌സിന്റെ 21-ാം സീഡ് ബോട്ടിക് വാൻ ഡെ ഷാൻഷൽപ്പിനെ 6-4, 6-2, 7-6നാണ് നദാൽ പരാജയപ്പെടുത്തിയത്.
ഇത് എട്ടാം തവണയാണ് നദാൽ വിംബിൾഡൺ ക്വാർട്ടറിൽ കടക്കുന്നത്. അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സാണ് ക്വാർട്ടറിൽ നദാലിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ അമേരിക്കയുടെ ബ്രണ്ടൻ നകാഷിമയെ തോൽപ്പിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസ് ക്വാർട്ടറിലെത്തി സ്കോർ: 4-6, 6-4, 7-6, 3-6, 6-2. ഓസ്‌ട്രേലിയയുടെ ജാസൺ കുബ്ലറെ 6-3, 6-1, 6-4 ന് തോൽപ്പിച്ച് അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്‌സും ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിന്വെറെ തോൽപ്പിച്ച് ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനും (2-6, 5-7, 7-6, 6-4, 7-6) ക്വാർട്ടറിലെത്തി. ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനാണ് ക്വാർട്ടറിലെത്തിയ മറ്റൊരു താരം.
വനിതകളിൽ മൂന്നാം സീഡുകാരിയായ ടുണീഷ്യയുടെ ഒൻസ് ജാബേയുർ ബെൽജിയത്തിന്റെ എലിസ് മെർട്ടൻസിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി .സ്കോർ : 7-6, 6-4. റൊമേനിയയുടെ സിമോണ ഹാലപ്, ജർമനിയുടെ ജൂൾ നീമിയര്‍, യാന മറിയ എന്നിവരും ക്വാർട്ടർ ഫൈനലിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |