പൂച്ചാക്കൽ: ലക്ഷദ്വീപുകാർക്ക് അരൂക്കുറ്റിയോട് പെരുത്ത ഇഷ്‌ടമാണ്. ദ്വീപു പോലെ സുന്ദരിയായ അരൂക്കുറ്റിയെ പ്രണയിച്ച് ഇവിടെയേക്ക് ഒഴുകിയെത്തുന്ന ലക്ഷദ്വീപുകാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. സ്വന്തമായി സ്ഥലം വാങ്ങിയും വീടും വച്ചും ദ്വീപുകാർ അരൂക്കുറ്റിയുടെ മടിത്തട്ട് സ്വന്തമാക്കുന്നു. അരൂക്കുറ്റി പഞ്ചായത്തിൽ മാത്രം മുന്നൂറിലധികം പേർ എത്തിയെന്നാണ് കണക്ക്. കപ്പലിൽ കൊച്ചിയിൽ എത്തുന്നവർക്ക് ഇരുപത് മിനിട്ടിനുള്ളിൽ എത്താമെന്നതും അരൂക്കുറ്റിയെ ദ്വീപുകാർക്ക് ഇഷ്‌ടയിടമാക്കി.
അരൂക്കുറ്റി, വടുതല ഭാഗങ്ങളിൽ നിന്നും ധാരാളം പേർ വിവാഹത്തിലൂടെ ലക്ഷദ്വീപുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ചികിത്സയ്‌ക്കുമുള്ള സൗകര്യവും ദ്വീപിനോട് ഏറെ സാമ്യമുള്ള ഭൂപ്രകൃതിയുമാണ് അരൂക്കുറ്റിയോട് കൂടുതൽ ആഭിമുഖ്യമുണ്ടാകാൻ മറ്റൊരു കാരണം. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും കൊച്ചി, മംഗലാപുരം, ബേപ്പൂർ എന്നിവിടങ്ങളുമായാണ് ലക്ഷദ്വീപിന് ബന്ധം.
മാറ്റി ചിന്തിപ്പിച്ചത് അസൗകര്യങ്ങൾ
ഏഴു യാത്രാക്കപ്പലുകളാണ് കൊച്ചിയിൽ നിന്ന് ദ്വീപിലേക്ക് സർവ്വീസ് നടത്തിയിരുന്നത്. പ്രതിദിനം 2400 പേർക്ക് യാത്ര ചെയ്യാം. ഇപ്പോൾ രണ്ടു കപ്പലുകളായി ചുരുങ്ങി. 704 പേർക്കാണ് യാത്രാസൗകര്യം. ഇതോടെ ടിക്കറ്റിനായി ദിവസങ്ങളോളം തുറമുഖത്ത് കാത്തുകിടക്കണം. കപ്പലുകളുടെ സർവീസ് കുറഞ്ഞതോടെ ദ്വീപിലേക്കുള്ള ചരക്ക് നീക്കവും അവതാളത്തിലായി. കൂടുതൽ കപ്പൽ സർവീസ് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസൗകര്യങ്ങളേറിയതോടെ ദ്വീപിൽ നിന്നും ധാരാളം പേർ പലായനം ചെയ്യുന്നതായാണ് വിവരം.
25 ലക്ഷത്തിന് മൂന്നു സെന്റും വീടും
വർഷങ്ങൾക്ക് മുമ്പെത്തിയ ദ്വീപ് നിവാസികളെ പിന്തുടർന്നാണ് മറ്റുള്ളവർ അരൂക്കുറ്റിയിലെത്തിയത്. ഇവരെ സഹായിക്കാനായി കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ നസീബിന്റെ നേതൃത്വത്തിലുള്ളവർ. 25 ലക്ഷം രൂപയ്‌ക്ക് മൂന്നു സെന്റ് സ്ഥലവും വീടും നിർമ്മിച്ചു നൽകുന്ന പദ്ധതി ആരംഭിച്ചു. ആദ്യ വീടിന്റെ പണി പൂർത്തിയായി. ദ്വീപിൽ നിന്നും ഉപരിപഠനത്തിന് കൊച്ചിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ആഹാരവും താമസസ്ഥലവും നൽകുന്ന പദ്ധതിയും പുരോഗമിക്കുകയാണ്.
14 കുടുംബങ്ങൾ, 260 വാടകക്കാർ
14 കുടുംബങ്ങൾ അരൂക്കുറ്റിയിൽ സ്ഥലം വാങ്ങി വീടുവച്ചു. ദ്വീപിൽ സർക്കാർ സർവീസിൽ ജോലിയുള്ളവരും വീട് വച്ചിട്ടുണ്ട്. അവധിക്കാലത്ത് കുടുംബസമ്മേതം താമസിക്കുകയാണ് ഇവരുടെ പതിവ്. വാടകയ്ക്ക് താമസിക്കുന്നവർ 260ലധികം പേർ വരും.
'2014ൽ അരൂക്കുറ്റി വടുതലയിൽ സ്ഥിര താമസമാക്കി. വടുതലയിൽ നിന്നാണ് വിവാഹം കഴിച്ചത്. ദ്വീപിലേക്ക് മരുന്നുകൾ കയറ്റി അയയ്‌ക്കുന്ന ലൈസൻസുണ്ട്. അവിടെ നിന്ന് കപ്പൽ എത്തുന്നത് വെല്ലിംഗ്ടൺ ഐലൻഡിലാണ്. 20 മിനിട്ടിൽ അരൂക്കുറ്റിയിലെത്താം. ലക്ഷദ്വീപിന് സമാനമായ ഭൂപ്രകൃതിയും. ദ്വീപിലേക്കുള്ള യാത്ര ഇപ്പോൾ ദുരിതത്തിലായതിതിനാലാണ് ആളുകൾ അരൂക്കുറ്റിയിലേക്ക് കുടിയേറുന്നത്'-
നടിയത്ത് നസീബ്, ലക്ഷദ്വീപ് സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |