തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. ഭരണഘടനയെ അപമാനിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്ത സജി ചെറിയാനെതിരെ സിപിഎം നടപടിയെടുത്തില്ലെങ്കില്‍ രാജിക്കായുള്ള പ്രക്ഷോഭവും നിയമനടപടിയും കോണ്‍ഗ്രസ് ഒരുമിച്ച് കൊണ്ടുപോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
വിഷയത്തില്‍ കോണ്‍ഗ്രസ് നിയമവിദഗ്ദ്ധരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. എത്രയും വേഗം നിയമനടപടികളിലേക്ക് കടക്കും. ജൂലായ് 8ന് വെെകുന്നേരം മണ്ഡലം, പഞ്ചായത്ത് തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. തെെക്കാട് ഗാന്ധി ഭവനില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായരുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മിന് എക്കാലത്തും പുച്ഛമാണ്. കാലാകാലങ്ങളായി സന്ദര്‍ഭം അനുസരിച്ച് പിണറായി വിജയനും മറ്റു സിപിഎം നേതാക്കളും അത് പ്രകടിപ്പിക്കാറുണ്ട്. രാഷ്ട്രീയ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും സംഘടനയുടെ ചിട്ടവട്ടങ്ങളും പാലിച്ച് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന നേതൃത്വമല്ല സിപിഎം കേരള ഘടകം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്തകള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും അനുസൃതമായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിലും ഭരണഘടനയിലും സിപിഎമ്മിന് വിശ്വാസമില്ല. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന സിപിഎമ്മിനും ഇടതുപാർട്ടികൾക്കും ഡിസംബർ 6 ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കാന്‍ എന്തവകാശമാണുള്ളത്'- സുധാകരന്‍ ചോദിച്ചു.
'ഇടതുമുന്നണി എല്ലാ രാഷ്ട്രീയ മര്യാദകളും മറികടന്നിരിക്കുകയാണ്. സജി ചെറിയാനെക്കാള്‍ വലിയ കുറ്റം ചെയ്തവര്‍ പോലും ഇതുവരെ രാജിവച്ചിട്ടില്ല. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സജി ചെറിയാന്റെപ്രസ്താവനയില്‍ പരാതിയുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാന്‍ സിപിഎമ്മിനും സജി ചെറിയാനുമാകില്ല. സജി ചെറിയാന്റെ പരാമർശം ഭരണഘടനാ വിരുദ്ധമല്ലെന്ന് വാദിക്കുന്ന സിപിഎമ്മാണ് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയുടെ രാജിക്കായി പ്രക്ഷോഭം നടത്തിയത്. ഇതെങ്ങനെയാണ് സിപിഎമ്മിന് ന്യായീകരിക്കാന്‍ സാധിക്കുക'- സുധാകരന്‍ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |