ന്യൂഡൽഹി: ദലൈലാമ, വിവോ വിഷയങ്ങൾ വിവാദമായിരിക്കെ വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും ബാലിയിൽ ജി-20 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നതടക്കം സമാധാന ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ മടക്കവും ചർച്ചയായി. ദലൈലാമയ്ക്ക് പ്രധാനമന്ത്രി ജൻമദിനാശംസകൾ നേർന്നതും വിവോയുടെ ഒാഫീസുകളിലെ ഇ.ഡി റെയ്ഡും വിവാദമായിരിക്കെയുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. ഡൽഹിയിൽ മൂന്ന് മാസം മുമ്പാണ് വാംഗ് യിയുമായി ജയശങ്കർ ചർച്ച നടത്തിയത്.
അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കമാൻഡർതല ചർച്ച ഉടൻ നടത്തണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. ഇരുവരും നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി സഹകരണം തുടരാനും അതിർത്തിയിൽ സമാധാനം നിലനിറുത്താനും ധാരണയായി. നയതന്ത്ര-സൈനിക മേധാവികൾ തമ്മിൽ നിശ്ചിത ഇടവേളകളിൽ ബന്ധപ്പെടും. പരസ്‌പര ബഹുമാനം, താത്പര്യം, വൈകാരിക വിഷയങ്ങൾ എന്നിവയിലൂന്നിയാകണം ഇരു രാജ്യങ്ങളുടെയും ബന്ധമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ മടക്കം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും ജയശങ്കർ അഭ്യർത്ഥിച്ചു. ആഗോള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്‌തെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുവരും പതിവായി ചർച്ചകൾ നടത്താനും ധാരണയായി.
ചൈന അദ്ധ്യക്ഷത വഹിച്ച ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യ നൽകിയ സഹകരണത്തിന് വാംഗ് യി നന്ദി പറഞ്ഞു. ജി-20, എസ്.സി.ഒ സമ്മേളനങ്ങളിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |