മുംബയ്: ഇന്ത്യൻ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (കിട്ടാക്കടം) കഴിഞ്ഞ സാമ്പത്തികവർഷം (2021-22) ആറുവർഷത്തെ താഴ്ചയായ 5.9 ശതമാനത്തിലെത്തി. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ചേർന്ന് ആവിഷ്‌കരിച്ച നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിക്ക് (എൻ.എ.ആർ.സി.എൽ) ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയപങ്ക് കൈമാറുന്നതിനാലും വായ്‌പാവിതരണം ഉഷാറായതിനാലും വരുംവർഷങ്ങളിലും കിട്ടാക്കടം മികച്ചതോതിൽ കുറയുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ കെയർ എഡ്ജ് വ്യക്തമാക്കി.
2016ലാണ് ബാങ്കുകളിലെ കിട്ടാക്കടം കണ്ടെത്താനായി റിസർവ് ബാങ്ക് പുതിയ പദ്ധതിയായ 'അസറ്റ് ക്വാളിറ്റി റിവ്യൂ" നടപ്പാക്കിയത്. വായ്‌പാത്തിരിച്ചടവ് മുടങ്ങിയതും എന്നാൽ കിട്ടാക്കടമായി (എൻ.പി.എ) അംഗീകരിക്കാത്തതുമായ വായ്‌പകളെ പദ്ധതിപ്രകാരം റിസർവ് ബാങ്ക് കണ്ടെത്തി. ഇതോടെ 2017-18ൽ കിട്ടാക്കടം മൊത്തം വായ്‌പകളുടെ 10 ശതമാനമായി ഉയർന്നു.
കിട്ടാക്കടം തരണംചെയ്ത് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ ബാങ്കുകൾ ലാഭത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കണമെന്ന് (പ്രൊവിഷനിംഗ്) തുടർന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. 2016ന് ശേഷം ഇതുവരെ ഈയിനത്തിൽ ബാങ്കുകൾ വകയിരുത്തിയത് 16 ലക്ഷം കോടി രൂപയാണ്. ഈ നടപടികളുടെ ഫലമായി 2023 മാർച്ചോടെ കിട്ടാക്കടനിരക്ക് 5.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ.
കിട്ടാക്കടത്തിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്
ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ കിട്ടാക്കടബാദ്ധ്യതയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. മൊത്തം വായ്‌പകളുടെ 8.3 ശതമാനം കിട്ടാക്കടവുമായി (ജി.എൻ.പി.എ - മൊത്തം നിഷ്‌ക്രിയ ആസ്‌തി) റഷ്യയാണ് ഒന്നാമത്. 5.9 ശതമാനമാണ് ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടനിരക്ക്. ഈവർഷത്തെ പട്ടിക ഇങ്ങനെ:
റഷ്യ : 8.3%
ഇന്ത്യ : 5.9%
ദക്ഷിണാഫ്രിക്ക : 5.2%
ഫ്രാൻസ് : 2.7%
ഇൻഡോനേഷ്യ : 2.6%
ചൈന : 1.8%
മലേഷ്യ : 1.6%
ബ്രിട്ടൻ : 1.2%
അമേരിക്ക : 1.1%
വിദേശ വ്യാപാര ഇടപാടുകൾ
ഇനി രൂപയിലും നടത്താം
കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള പണമിടപാടുകൾ രൂപയിലും നടത്താൻ അനുമതി നൽകി റിസർവ് ബാങ്ക്. അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയുടെ വിലക്ക് നേരിടുന്ന റഷ്യയുമായും സമ്പദ്‌ഞെരുക്കത്തിലായ ശ്രീലങ്കയുമായുള്ള വ്യാപാര ഇടപാടുകൾ എളുപ്പവും ലളിതവുമാക്കുന്നതാണ് രൂപയിലെ വ്യാപാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |