തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്‌സ്‌റേ മെഷീൻ തകരാറിലായതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രോഗിയും കൂടെവന്നവരും ആശുപത്രി ജീവനക്കാരി ഉൾപ്പെടെ രണ്ടുപേരെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തു. റേഡിയോഗ്രാഫർ വിഷ്‌ണു, സുനിത ( നഴ്സിംഗ് അസിസ്റ്റന്റ് ) എന്നിവർക്കാണ് പരിക്കേറ്റത്.
തട്ടിനകം സ്വദേശി സന്തു (27), കരമ്പുക്കോണം ലക്ഷംവീട് സ്വദേശി സുജിത്ത് ജോയി ( 27), ഇടവക്കോട് ഐശ്വര്യനഗർ സ്വദേശി അനീഷ് രാജേന്ദ്രൻ ( 27 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൈയ്‌ക്ക് നീരുമായാണ് പ്രതിയായ സുജിത്തും കൂട്ടാളികളും ആശുപത്രിയിലെത്തിയത്. ഓർത്തോപീഡിക് കാഷ്വാലിറ്റിയിലെ പരിശോധനയ്‌ക്കുശേഷം സുജിത്തിനോട് ഡോക്ടർ കൈയുടെ എക്‌സ്‌റേ എടുക്കാൻ നിർദ്ദേശിച്ചു. ഡിജിറ്റൽ എക്‌സ്‌റേ മെഷീൻ തകരാറിലായതിനാൽ രോഗികളോട് പഴയ കാഷ്വാലിറ്റി സ്ഥലത്തുനിന്ന് എക്‌സ്‌റേ എടുക്കാൻ നിർദ്ദേശിച്ചിരുന്നു. അതേസമയം ഗുരുതരമായ രോഗികൾക്ക് പോർട്ടബിൾ സിസ്റ്റം ഉപയോഗിച്ച് എക്‌സ്‌റേ എടുത്തുനൽകുകയും ചെയ്‌തു.
സുജിത്തിന് ചെറിയ പരിക്ക് മാത്രമുള്ളതിനാൽ പഴയ കാഷ്വാലിറ്റി എക്‌സ്‌റേ ഏരിയയിൽ നിന്ന് എക്‌സ്‌റേ എടുക്കാൻ ഇയാൾക്കൊപ്പം വന്നവരോട് പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഈ സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു. മറ്റ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അതിനിടെ ഇവരുടെ കൂടെയുള്ള രാഹുൾ എന്നയാൾ ഓടിരക്ഷപ്പെട്ടു.
നഴ്സിംഗ് അസിസ്റ്റന്റ് സുനിതയുടെ കൈത്തണ്ട പ്രതികൾ പിടിച്ചുതിരിച്ചു. വിഷ്ണുവിന്റെ കഴുത്തിലാണ് പരിക്ക്. ഇരുവരും അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, സെക്യൂരിറ്റി ഓഫീസർ നാസറുദിൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീന് റിപ്പോർട്ട് നൽകി. തുടർന്നാണ് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |