ജനലുകളും കസേരകളും തകർന്നു
പിന്നിൽ സി.പി.എമ്മെന്ന് ആരോപണം
പയ്യന്നൂർ: പയ്യന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ഇന്നലെ പുലർച്ചെ ഒരുമണിയോടെയുണ്ടായ ബോംബേറിൽ ജനൽചില്ലുകളും കസേരകളും തകർന്നു. ഇരുമ്പ് ഗ്രില്ലിന്റെ കമ്പികൾ വളഞ്ഞു. സംഭവം നടക്കുമ്പോൾ ഓഫീസ് സെക്രട്ടറി ടി.പി. രഞ്ജിത്തും മറ്റ് രണ്ട് പ്രവർത്തകരും കാര്യാലയത്തിനകത്തുണ്ടായിരുന്നു. പുറത്ത് വരുമ്പോഴേക്കും അക്രമികൾ ബൈക്കിലും കാറിലും രക്ഷപ്പെട്ടതായി ഇവർ പറഞ്ഞു.
സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നതായി ഓഫീസ് സെക്രട്ടറി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബോംബേറിനെ തുടർന്ന് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി ഓഫീസുകൾക്കെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ല പ്രസിഡന്റ് എൻ.ഹരിദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ കാര്യാലയം സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഗാന്ധി പാർക്കിൽ നടന്ന സായാഹ്ന ധർണ വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
സി.പി.എം നേതാവ് രാമന്തളി കുന്നരുവിലെ സി.വി. ധനരാജിന്റെ ആറാത് രക്തസാക്ഷിത്വ വാർഷിക ദിനമായ തിങ്കളാഴ്ച വൈകിട്ട് കുന്നരുവിൽ റാലിയും അനുസ്മരണ സമ്മേളനവും നടന്നിരുന്നു. ധനരാജിന്റെ കൊലപാതകത്തിന്റെ തുടർച്ചയായി കൊല്ലപ്പെട്ട ബി.എം.എസ് പ്രവർത്തകൻ അന്നൂരിലെ സി.കെ. രാമചന്ദ്രന്റെ ബലിദാനദിനാചരണം ഇന്നലെ നടക്കാനിരിക്കെയാണ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ പങ്കില്ലെന്നും വിശദാന്വേഷണം വേണമെന്നും സി.പി.എം ഏര്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |