' വീടും സ്ഥലവും തങ്ങളുടെ കൈവശമെന്ന് ' എഴുതി
പോത്തൻകോട്: വായ്പാ തിരിച്ചടവ് മൂന്ന് തവണ മുടങ്ങിയ വ്യക്തിയുടെ വീടിന്റെ മുൻവശത്തെ ചുമരിൽ ' വീടും സ്ഥലവും തങ്ങളുടെ കൈവശമെന്ന് ' സ്‌പ്രേ പെയിന്റ് കൊണ്ട് എഴുതി ഭീഷണിപ്പെടുത്തിയെന്ന് പരാതി. അണ്ടൂർക്കോണം സ്വദേശികളായ വീണ - ഹാജിത് ദമ്പതികളുടെ വീട്ടിലാണ് സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത.
മൂന്നുമാസത്തെ തവണ മുടങ്ങിയതിനാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഫിനാൻസ് ലിമിറ്റഡിന്റെ നടപടി. ലോൺ ഈടാക്കാൻ നിയമപരമായ മറ്റ് മാർഗങ്ങളുള്ളപ്പോഴാണ് ഭീഷണി. 20 വർഷത്തെ ഇ.എം.ഐ വ്യവസ്ഥയിൽ 2020 ജൂലായിലാണ് 27 ലക്ഷം രൂപ ലോണെടുത്തത്. 33,670 രൂപയാണ് മാസ അടവ്. ഫെബ്രുവരി മുതൽ ഏപ്രിൽവരെ മൂന്നുമാസത്തെ ലോൺ തിരിച്ചടവാണ് മുടങ്ങിയത്. ദിവസങ്ങൾക്കുമുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീടിന്റെ ചുമരിൽ നോട്ടീസ് പതിച്ചിരുന്നു. ഇന്നലെയാണ് വീടും സ്ഥലവും തങ്ങളുടെ കൈവശമാണെന്ന് വലിയ അക്ഷരത്തിൽ സ്‌പ്രേ പെയിന്റിൽ എഴുതിയത്.
മുടക്കമുള്ള തിരിച്ചടവ് ഉടൻ നൽകാമെന്നു പറഞ്ഞിട്ടും വകവയ്‌ക്കാതെയാണ് ഇത്തരത്തിൽ ഭീഷണി മുഴക്കിയതെന്ന് വീട്ടുടമ പറഞ്ഞു. മുമ്പ് കൊല്ലം ചവറയിൽ സമാന രീതിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |