കൊച്ചി: സ്കൂളുകളിൽ അധിക തസ്തികയോ ഡിവിഷനോ സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർ ഏപ്രിലിൽ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവച്ചു.
ചട്ടഭേദഗതികൾ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയവെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് മാനേജരുമായ കെ. മണിയടക്കം നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വിധിപറഞ്ഞത്. സർക്കാരിന്റെ നയതീരുമാനമനുസരിച്ചാണ് ഭേദഗതിയെന്നും ഇതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും വിധിയിൽ പറയുന്നു.
അധിക തസ്തികയ്ക്കും ഡിവിഷനും സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതിനുപുറമേ എല്ലാവർഷവും ഒക്ടോബർ ഒന്നു മുതൽ മാത്രമേ അധികഡിവിഷനോ തസ്തികയോ പ്രാബല്യത്തിൽ വരൂ എന്നതാണ് മറ്റൊരുവ്യവസ്ഥ. എല്ലാ വർഷവും ജൂലായ് 15 മുതലേ സ്റ്റാഫ് ഫിക്സേഷൻ നിലവിൽവരൂ. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് കണ്ടെത്തിയാൽ ഉത്തരവാദികളായ മാനേജർ, വിദ്യാഭ്യാസ ഓഫീസർ, ഹെഡ്‌മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവർക്കെതിരെ നടപടിയെടുക്കും, ഇതുമൂലം സർക്കാരിനുണ്ടായ സാമ്പത്തികനഷ്ടം ഇവരിൽനിന്ന് തിരിച്ചുപിടിക്കും, എട്ടു വരെ ക്ലാസുകളിലെ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 1:35 ആയിരിക്കും. 15 ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ ക്ലാസ് അദ്ധ്യാപകർക്കും ഹെഡ്‌മാസ്റ്റർക്കും ബാദ്ധ്യതയുണ്ടാകും എന്നിങ്ങനെയാണ് മറ്റ് വ്യവസ്ഥകൾ. നിയമ നിർമാണസഭയുടെ അധികാരം ഉപയോഗിച്ചാണ് തീരുമാനം എടുത്തിട്ടുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |