ലണ്ടൻ : ബ്രിട്ടണിൽ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ഇനി 6 സ്ഥാനാർത്ഥികൾ. ഇന്നലെ പാർട്ടി എം.പിമാർക്കിടെ നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യൻ സമയം രാത്രി 9.30 ഓടെയാണ് പുറത്തുവന്നത്.
മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ഇന്ത്യൻ വംശജയായ അറ്റോണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻന്റാറ്റ്, എം.പിയായ കെമി ബാഡെനോഷ്, മുൻ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്, പുതിയ ധനമന്ത്രി നദീം സഹാവി, ട്രേഡ് പോളിസി മന്ത്രി പെന്നി മർഡോന്റ്, ഫോറിൻ സെക്രട്ടറി ലിസ് ട്രസ് എന്നീ എട്ട് പേരാണ് ആദ്യ റൗണ്ടിൽ മത്സരിച്ചത്. ഇതിൽ നദീം സഹാവി, ജെറമി ഹണ്ട് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. 88 വോട്ടുകളോട് ഋഷിയാണ് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത്. പെന്നി മർഡോന്റ്, ലിസ് ട്രസ് എന്നിവർ യഥാക്രമം 67, 50 വോട്ടുകൾ വീതം നേടി ഋഷിയ്ക്ക് പിന്നിലെത്തി. 32 വോട്ടുള്ള സ്യൂവെല്ലയാണ് ഏറ്റവും പിന്നിൽ.
മുൻ ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദിന് ആദ്യ റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള 20 എം.പിമാരുടെ പിന്തുണ ലഭിച്ചിരുന്നില്ല. 358 എം.പിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്ക് പാർലമെന്റിലുള്ളത്. നിലവിൽ ഋഷി സുനക്, ലിസ് ട്രസ്, പെന്നി മർഡോന്റ് എന്നിവർക്കാണ് സാദ്ധ്യത കൂടുതൽ.
പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വോട്ടിംഗിൽ 30ൽ താഴെ എം.പിമാരുടെ പിന്തുണ ലഭിച്ചവരാണ് ആദ്യ റൗണ്ടിൽ പുറത്തായത്. ജൂലായ് 21ന് മുമ്പ് കൂടുതൽ വോട്ടിംഗ് പാർട്ടിയിൽ നടക്കും. ഒടുവിൽ ശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾ തമ്മിലാകും പോരാട്ടം. രണ്ടാം റൗണ്ട് വോട്ടിംഗ് ഇന്ന് നടക്കും. ഏകദേശം 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ അവസാന റൗണ്ട് വോട്ടിംഗിൽ പങ്കാളികളാകും.
ഇതിലെ വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തുകയും അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യും. സെപ്റ്റംബർ 5നാണ് അടുത്ത പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |