ന്യൂഡൽഹി: ദേശീയതലത്തിൽ ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം മേയിലെ 7.04 ശതമാനത്തിൽ നിന്ന് ജൂണിൽ 7.01 ശതമാനത്തിലേക്ക് നേരിയതോതിൽ താഴ്‌ന്നെങ്കിലും 22 സംസ്ഥാനങ്ങളിൽ വിലക്കയറ്റം രൂക്ഷമായി. സിക്കിമിന്റെ മാത്രം നാണയപ്പെരുപ്പം മേയിലും ജൂണിലും മാറ്റമില്ലാതെ നിന്നു; 8.28 ശതമാനം.
60 ശതമാനം സംസ്ഥാനങ്ങളിലും ജൂണിൽ മേയ് മാസത്തേക്കാൾ വിലക്കയറ്റം (നാണയപ്പെരുപ്പം) രൂക്ഷമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 13 സംസ്ഥാനങ്ങൾ ദേശീയ ശരാശരിയായ 7.01 ശതമാനത്തേക്കാൾ ഉയർന്ന നാണയപ്പെരുപ്പം കുറിച്ചു. ഇതിൽ ഏറ്റവും മുന്നിൽ തെലങ്കാനയാണ്; 10.05 ശതമാനം. പത്തുശതമാനത്തിനുമേൽ നാണയപ്പെരുപ്പം കുറിച്ച ഏക സംസ്ഥാനവും തെലങ്കാനയാണ്.
തെലങ്കാനയുടെ ഗ്രാമീണ മേഖലകൾ തുടർച്ചയായ മൂന്നാംമാസവും 10 ശതമാനത്തിനുമേൽ നാണയപ്പെരുപ്പം രേഖപ്പെടുത്തി. പുതുച്ചേരിയുടെ ഗ്രാമീണ മേഖലകളിലും നാണയപ്പെരുപ്പം 10 ശതമാനത്തിനുമേലെയാണ്. മറ്റൊരു സംസ്ഥാനത്തും ഗ്രാമീണ നാണയപ്പെരുപ്പം 10 ശതമാനത്തിനുമേലെയില്ല. മദ്ധ്യപ്രദേശിലും ഹരിയാനയിലും ഗ്രാമീണ നാണയപ്പെരുപ്പം മേയിൽ രണ്ടക്കം കടന്നിരുന്നെങ്കിലും കഴിഞ്ഞമാസം 8 ശതമാനം നിലവാരത്തിലേക്ക് താഴ്‌ന്നു.
ലക്ഷദ്വീപിന്റെ ക്ഷീണം
10 ശതമാനത്തിനുമേൽ നഗര നാണയപ്പെരുപ്പം കുറിച്ച ഏകപ്രദേശം ലക്ഷദ്വീപാണ്. മേയിലെ 6.04 ശതമാനത്തിൽ നിന്ന് 10.84 ശതമാനത്തിലേക്കാണ് വർദ്ധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |