ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ്ജമ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മലയാളിതാരം എം.ശ്രീശങ്കർ
5.50 am മുതൽ സോണി സ്പോർട്സിലും സോണി ലൈവിലും
ഒറിഗോൺ: ഇന്ന് ഇന്ത്യ ഉണർന്നെണീക്കുന്നത് അമേരിക്കയിൽ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എം.ശ്രീശങ്കറിന്റെ പുരുഷ വിഭാഗം ലോംഗ്ജമ്പിന്റെ ഫൈനൽ മത്സരത്തിലേക്കാവും. ഇന്ത്യൻ സമയം വെളുപ്പിന് 5.50നാണ് ശങ്കുവിന്റെ മത്സരം . ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ്ജമ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി റെക്കാഡ് കുറിച്ചാണ് ശ്രീശങ്കർ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തിയത്.
രണ്ടാം ശ്രമത്തിൽ എട്ടുമീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.
രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാമത്സരം നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. അതിൽ ശ്രീശങ്കറിന്റെ സ്ഥാനം എട്ടാമതാണ്. ആകെ ഏഴുപേരാണ് എട്ട് മീറ്റർ ദൂരം കണ്ടെത്തിയത്. ഇതേയിനത്തിൽ പങ്കെടുത്ത മലയാളി താരം മുഹമ്മദ് അനീസും ജെസ്വിൻ ആൾഡ്രിനും ഫൈനൽ കാണാതെ പുറത്തായി. ജെസ്വിൻ 7.79 മീറ്ററും അനീസ് 7.73 മീറ്ററുമാണ് ചാടിയയത്.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്‌ലെ ഫൈനലിലെത്തി. മൂന്നാം ഹീറ്റ്‌സിൽ മൂന്നാമനായാണ് സാബ്‌ലെ ഫൈനലിലെത്തിയത്. പുരുഷ ഷോട്ട്പുട്ടിൽ മത്സരം പൂർത്തിയാക്കാതിരുന്ന ഇന്ത്യയുടെ തജീന്ദർ സിംഗ് ടൂറും നിരാശപ്പെടുത്തി.
ഉദ്ഘാടന മത്സരമായ വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ പെറുവിന്റെ കിംബെർലി ഗാർഷ്യ ലിയോൺ സ്വർണം നേടി. 20 കിലോമീറ്റർ ഒരു മണിക്കൂറും 26 മിനിട്ടും 58 സെക്കൻഡുമെടുത്താണ് താരം പൂർത്തിയാക്കിയത്. പോളണ്ടിന്റെ കാറ്റർസൈന സെഡ്‌സിയോബ്ലോ വെള്ളിയും ചൈനയുടെ ഷിജിയെ ക്യുയാംഗ് വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി 34-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 20 കിലോമീറ്റർ പൂർത്തിയാക്കാൻ പ്രിയങ്ക ഒരു മണിക്കൂറും 39 മിനിട്ടും 42 സെക്കൻഡുമെടുത്തു.
പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാറും നിരാശപ്പെടുത്തി. ഫൈനലിൽ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 31 മിനിട്ടും 58 സെക്കൻഡുമെടുത്താണ് താരം മത്സരം പൂർത്തീകരിച്ചത്. ഈ ഇനത്തില്‍ ജപ്പാന്റെ തോഷികാസു യമനിഷി സ്വർണവും കോകി ഇക്കേഡ വെള്ളിയും നേടി. സ്വീഡന്റെ പെർസിയസ് കാൾസ്റ്റോം വെങ്കലം സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |