തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന്റെ മോചനത്തിന് 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവയ്‌ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉഷ സുപ്രീംകോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ മോചന ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും പണം കണ്ടെത്താൻ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണിത്. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് മണിച്ചൻ ഇപ്പോൾ കഴിയുന്നത്.
മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ മോചനത്തിന് ജൂൺ 14നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ ഇനി മണിച്ചനും കുപ്പണ്ണ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതി തമ്പിയുമാണ് പുറത്തിറങ്ങാനുള്ളത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ മണിച്ചന് ഇനിയും 15 വർഷത്തിനുമേൽ ജയിലിൽ കഴിയേണ്ടി വരും.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ മണിച്ചന്റെ കുടുംബത്തിന് ഇത്രയും വലിയ തുക കെട്ടിവയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്. തുടർന്നാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. ചേട്ടനെ ശാരീരിക അവശതകൾ അലട്ടുന്നുണ്ടെന്നും പിഴത്തുക ഒഴിവാക്കി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മണിച്ചന്റെ സഹോദരൻ സുനിൽദത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |