മൃതദേഹങ്ങൾ കണ്ടത് തമിഴ്നാട്ടിലെ ധർമ്മപുരിയിൽ
നാഗർകോവിൽ:ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കൽക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ ജോർജിന്റെ മകൻ നെവിൽ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂർത്തി ക്ഷേത്രത്തിനു
സമീപം വലിയവീട്ടിൽ പരേതനായ വിശ്വനാഥ പൈയുടെ മകൻ ശിവകുമാർ പൈ (50) എന്നിവരാണ് മരിച്ചത്.
പത്രപ്രവർത്തകയായിരുന്ന സുജയാണ് നെവിലിന്റെ ഭാര്യ. ശിവകുമാറിന്റെ ഭാര്യ: വിനീത. മക്കൾ: ദേവി പ്രിയ, വിഷ്ണുനാഥ്, വിജയ് നാഥ്, വിശ്വനാഥ്.
ധർമ്മപുരി – സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് സാരമായ പരിക്കുകളോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാവിലെ വനത്തിലൂടെ കന്നുകാലികളെ മേയ്‌ക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹങ്ങൾ 10 മീറ്റർ അകലത്തിലായിരുന്നു. 100 മീറ്റർ അകലെ കേരള രജിസ്ട്രേഷൻ കാറും കണ്ടെത്തി. കാറിന്റെ രജിസ്‌ട്രേഷൻ നമ്പറും, ഇരുവരുടെയും തിരിച്ചറിയൽ കാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളെ അറിയിച്ചു.
തിരുവനന്തപുരത്ത് എൻജിനീയറായിരുന്ന നെവിൽ നാല് ദിവസം മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേരെ കുറിച്ചോ മരിച്ച ശിവകുമാറിനെ പറ്രിയോ തങ്ങൾക്ക് അറിയില്ലെന്നും ഇവർ പറയുന്നു. ഊട്ടിയിൽ വർഷങ്ങൾക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേർന്ന് ഭൂമി വാങ്ങിയത്.
ശിവകുമാർ പൈ ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ധർമ്മപുരി പൊലീസ് ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു. ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പതിന്നാല് വർഷം ഏലൂർ പഞ്ചായത്ത് പ്രസിഡന്റും ഫാക്ടിലെ റിട്ട. എൻജിനീയറും വരാപ്പുഴ ദുർഗ തിയേറ്റർ ഉടമയുമായിരുന്നു ശിവകുമാറിന്റെ പിതാവ് വിശ്വനാഥ പൈ. വരാപ്പുഴയിലെ പുരാതന തറവാട്ടുകാരാണ്. വലിയ തോതിൽ ഭൂസ്വത്തുക്കളുണ്ടായിരുന്നു. വലിയവീട്ടിൽ എന്ന പേരിൽ ശിവകുമാർ നടത്തിയിരുന്ന ട്രാവൽ ഏജൻസിക്ക് നിരവധി ബസുകളും ഉണ്ടായിരുന്നു. ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊവിഡ് വന്നതോടെ സ്ഥിതി വളരെ മോശമായി.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ബിസിനസ് ബന്ധങ്ങളുണ്ട്. യാത്രകളും പതിവായിരുന്നു
മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |