പരീക്ഷാ കോ-ഓർഡിനേറ്ററും പ്രതിയായേക്കും
നാല് വിദ്യാർത്ഥിനികൾ കൂടി പരാതി നൽകി
കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു വയ്പ്പിച്ച സംഭവത്തിൽ കോളേജിലെയും പരിശോധനാ ഏജൻസിയിലെയും അഞ്ച് വനിതാ ജീവനക്കാർ അറസ്റ്റിൽ.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) റിപ്പോർട്ട് തേടി. പരാതി കിട്ടിയിട്ടില്ലെന്ന് ആദ്യം അറിയിച്ച എൻ.ടി.എ പിന്നീട് നിജസ്ഥിതി കണ്ടെത്താൻ കമ്മിറ്റി രൂപീകരിച്ചു. കൊല്ലത്തെത്തി തെളിവെടുപ്പും വിദ്യാർത്ഥിനികളുടെ മൊഴിയുമെടുക്കും.
ഇന്നലെ വിദ്യാർത്ഥി, യുവജന സംഘടനകൾ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷവും കല്ലേറുമുണ്ടായി. കോളേജിന്റെ ജനൽ ചില്ലുകൾ തകർത്തു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്രു. പൊലീസ് ലാത്തിച്ചാർജ് നടത്തി.
കോളേജ് ജീവനക്കാരും ആയൂർ സ്വദേശികളുമായ എസ്. മറിയാമ്മ, കെ. മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.പരാതിക്കാരായ പെൺകുട്ടികൾ ഇവരെ തിരിച്ചറിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി - 354), മാനഹാനി വരുത്തൽ (ഐ.പി.സി- 509) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള കോളേജിലെ എം.സി.എ വിഭാഗം എച്ച്.ഒ.ഡിയും നീറ്റ് പരീക്ഷാ സെൻട്രൽ കോ-ഓർഡിനേറ്ററുമായ പ്രിജി കുര്യൻ ഐസക്കിനെ പ്രതിചേർത്തേക്കും. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ നാല് വിദ്യാർത്ഥിനികൾ കൂടി പരാതി നൽകി. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി എത്തിയാൽ കേസിൽ അവരെ സാക്ഷികളാക്കും.
തിരുവനന്തപുരത്തെ 'സ്റ്റാർ" ഏജൻസിയെയാണ് പരിശോധനയ്ക്ക് എൻ.ടി.എ ചുമതലപ്പെടുത്തിയിരുന്നത്. ഇതിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കോളേജ് ജീവനക്കാരുടെ പങ്കും വ്യക്തമായത്. നിരീക്ഷണ കാമറ കൂടി പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ്. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ കോളേജിലെത്തി തെളിവെടുപ്പ് നടത്തി.
ദേഹ പരിശോധയ്ക്ക്
ബേക്കറി ജീവനക്കാരിയും
കൊല്ലത്തെ ഒരു എക്സ് സർവീസുകാരൻ വഴി ചടയമംഗലത്തെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിനെ ഇടനിലക്കാരനാക്കിയാണ് എൻ.ടി.എ നിയോഗിച്ച ഏജൻസി പരിശോധനാ സംഘത്തെ നിശ്ചയിച്ചത്. ബേക്കറി ജീവനക്കാരി ഉൾപ്പെടെ നാല് വനിതകളും നാല് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാം പ്രദേശവാസികളാണ്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള പ്രിജി കുര്യൻ ഐസക്കാണ് കോളേജ് ജീവനക്കാരെ ദേഹപരിശോധനയ്ക്ക് സഹായികളായി നിയോഗിച്ചത്.
ദേഹപരിശോധന അടക്കമുള്ള സുരക്ഷാ ജോലികൾക്ക് നാഷണൽ ടെസ്റ്റിംഗ് എജൻസി നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായ ഏജൻസിക്ക് വലിയ വീഴ്ച സംഭവിച്ചു.
-അന്വേഷണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |