കൊച്ചി: ഇന്ത്യൻ തേയിലയോടുള്ള റഷ്യക്കാരുടെ പ്രിയം കൂടിയതോടെ വില കുതിച്ചുയരുന്നു. നിലവിൽ തന്നെ ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ റഷ്യ കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ വാങ്ങൽ ഉയർത്തിയതോടെ വില ഉയർന്നത് 50 ശതമാനത്തോളമാണ്.
പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്നതും കടുപ്പവും തിളക്കവും ഏറെയുള്ളതുമായ ഓർത്തഡോക്‌സ് ഇനത്തിനാണ് റഷ്യൻ പ്രിയം കൂടുതൽ; വിലയിൽ ഏറ്റവും മുന്നേറ്റവും ഈയിനത്തിനാണ്. കഴിഞ്ഞവാരം കൊച്ചിയിലെ ലേലത്തിൽ ഓർത്തഡോക്‌സ് ഇനം വില കിലോയ്ക്ക് 342 രൂപവരെ ഉയർന്നിരുന്നു. റഷ്യക്കാർക്ക് ഇഷ്‌ടമുള്ള മറ്റൊരു ഇനമായ സി.ടി.സി വിലയും 40 ശതമാനത്തോളം ഉയർന്നു. കടുപ്പം കുറഞ്ഞതും വ്യത്യസ്‌ത രുചിയുള്ളതുമായ ഇനമാണിത്.
തേയില ഇലകൾ നുള്ളി ഉണക്കിപ്പൊടിച്ച് പരമ്പരാഗത രീതിയിലാണ് ഓർത്തഡോക്‌ക് ഇനം തേയില തയ്യാറാക്കുന്നത്. ഈ നടപടിക്രമങ്ങളെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടയും പുതുതലമുറയ്ക്ക് ഇണങ്ങുംവിധം അല്പം 'ഫാഷനബിൾ" ആയും തയ്യാറാക്കുന്നതാണ് സി.ടി.സി (ക്രഷ്, ടിയർ, കേൾ) ഇനം.
സുപ്രധാന വിപണി
യുക്രെയിൻ-റഷ്യ യുദ്ധപശ്ചാത്തലത്തിൽ റഷ്യയിലേക്കുള്ള ഇന്ത്യൻ തേയില കയറ്റുമതി തടസപ്പെട്ടിരുന്നു. ഉപരോധത്താൽ വലയുന്ന മറ്റൊരു മുഖ്യവിപണിയായ ഇറാനുമായുള്ള ഇടപാടുകൾക്കും ഇന്ത്യ തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ തേയില വാങ്ങൽ വർദ്ധിപ്പിച്ച റഷ്യൻ നടപടി ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
18%
ഇന്ത്യൻ തേയില കയറ്റുമതിയിൽ 18 ശതമാനവും റഷ്യയിലേക്കാണ്. 2021-22ൽ റഷ്യയിലേക്കുള്ള കയറ്റുമതി 32.5 മില്യൺ കിലോഗ്രാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |