ന്യൂഡൽഹി: നയതന്ത്ര സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴി സുപ്രീം കോടതിക്ക് കൈമാറാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാൽ മുദ്രവച്ച കവറിൽ മൊഴി സമർപ്പിക്കാമെന്ന് ഇ.ഡി രേഖാമൂലം അറിയിച്ചു. മൊഴിയുടെ ഗൗരവ സ്വഭാവം പരിഗണിച്ച് പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചിരുന്നു.
59 പേജുള്ള ഇ.ഡി ഹർജി 19 നാണ് സുപ്രീം കോടതിയിൽ രജിസ്റ്റർ ചെയ്തത്. എറണാകുളം സെഷൻസ് കോടതിയിലുള്ള കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്വപ്നയുടെ മൊഴി മാറ്റിക്കാൻ സമ്മർദ്ദമുണ്ട്. വിസ്താരം കേരളത്തിലായാൽ സർക്കാർ വ്യാജ തെളിവുണ്ടാക്കി വിചാരണ അട്ടിമറിക്കും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനം ഉപയോഗിക്കുന്നു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡിഷ്യൽ കമ്മിഷനെ വരെ നിയോഗിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറയാതിരുന്ന സന്ദീപ് നായർ എന്ന പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏജൻസികൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയതായി സന്ദീപ് നായർ ആരോപിച്ചത് ശിവശങ്കറിന്റെ സ്വാധീനം മൂലമാണ്. കേസ് അട്ടിമറിക്കാനായി പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ നടത്തിയ നീക്കങ്ങളും ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.
കേസ് മാറ്റുമ്പോൾ
തുടരന്വേഷണത്തിൽ ആരെങ്കിലും പ്രതിയായാൽ ജയിലിൽ അവരെ ചോദ്യം ചെയ്യാനോ സ്വാധീനിക്കാനോ കേരള പൊലീസിനോ കേരള സർക്കാരിലെ ഉന്നതർക്കോ കഴിയില്ല. കർണാടകയിലെ കോടതിയിൽ വിചാരണ നടക്കുമ്പോൾ ഹൈക്കോടതിയിൽ ഉൾപ്പെടെ സമീപിച്ച് അത് തടസ്സപ്പെടുത്താനുള്ള അനാവശ്യ വ്യവഹാരങ്ങളും ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |