തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയX ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കലിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങൾക്കും ജനങ്ങൾക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയൻ മാപ്പുപറയണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. പൊലീസ് നരനായാട്ടിൽ പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം നൽകണം.
റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അപക്വമായ പ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാർ രാജ്യത്തോടും മാപ്പുറയണം.
സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവേക്ക് കെ- റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ- റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം തീർത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സർക്കാരിന് ബി.ജെ.പി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |