ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ഇന്ന്
പോർട്ട് ഒഫ് സ്പെയ്ൻ : രണ്ടാം ഏകദിനത്തിലെ രണ്ട് വിക്കറ്റ് വിജയത്തോടെ വെസ്റ്റിൻഡീസിനെതിരായ 12-ാം തുടർപരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഇന്ന് പരമ്പരയിലെ അവസാന ഏകദിന മത്സരത്തിനിറങ്ങുന്നു. പോർട്ട് ഒഫ് സ്പെയ്നിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മൂന്നാം മത്സരത്തിന് കൊടിയേറുന്നത്.
ശിഖർ ധവാന്റെ നേതൃത്വത്തിൽ രണ്ടാം നിര ടീമുമായി കരീബിയനിലെത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ മൂന്ന് റൺസിനാണ് ജയിച്ചിരുന്നത്. രണ്ടാം മത്സരത്തിൽ 312 റൺസ് ലക്ഷ്യവുമായി ഇറങ്ങി രണ്ട് പന്ത് ശേഷിക്കേ വിജയം കണ്ടു. ഇതോടെ 2007 മുതൽ 2022 വരെ വിൻഡീസിനെതിരേ നടന്ന ഏകദിന പരമ്പരകളെല്ലാം സ്വന്തമാക്കിയ ഇന്ത്യ 1996 മുതൽ 2021 വരെ സിംബാബ്‌വെയെ തുടർച്ചയായി 11 പരമ്പരകളിൽ തോൽപ്പിച്ച പാകിസ്ഥാന്റെ റെക്കാഡ് പഴങ്കഥയാക്കുകയും ചെയ്തു.
പരമ്പരവിജയത്തോടൊപ്പം ഇന്ത്യൻ ടീം മാനേജ്മെന്റിനെ സന്തോഷിപ്പിക്കുന്നത് ഈ പരമ്പരയിൽ അവസരം ലഭിച്ച താരങ്ങളുടെ മികച്ച പ്രകടനമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പിംഗ് ഗ്ളൗസ് അണിഞ്ഞ മലയാളി താരം സഞ്ജു സാംസൺ ആദ്യ കളിയിലെ അവസാന ഓവറിലെ മിന്നുന്ന റൺ സേവുകൊണ്ടാണ് ശ്രദ്ധ നേടിയതെങ്കിൽ രണ്ടാം മത്സരത്തിൽ കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറിയും (54)കുറിച്ചു. ആദ്യ മത്സരത്തിൽ ധവാൻ(97),ശുഭ്മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവർ അർദ്ധസെഞ്ച്വറി നേടിയപ്പോൾ രണ്ടാം മത്സരത്തിൽ സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരും(63) അക്ഷർ പട്ടേലും(64) അർദ്ധസെഞ്ച്വറി നേടി.ഗിൽ 43 റൺസടിച്ചു. 35 പന്തുകളിൽ അഞ്ചുസിക്സും മൂന്ന് ഫോറുമടക്കം തകർത്തടിച്ച അക്ഷറിന്റെ ഇന്നിംഗ്സാണ് മത്സരത്തിൽ വഴിത്തിരിവായത്. ഏകദിന ടീമിൽ മാത്രമുള്ള സഞ്ജുവിന് ഇന്നും അവസരം നൽകിയേക്കും.
9
ഏകദിനത്തിൽ തുടർച്ചയായ ഒൻപതാം തോൽവി എന്ന നാണക്കേട് ഒഴിവാക്കാനായാണ് വിൻഡീസ് ഇന്നിറങ്ങുന്നത്.
ടി.വി ലൈവ് : 7 pm മുതൽ ഡി.ഡി സ്പോർട്സിലും ഫാൻകോഡ് ആപ്പിലും
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ :ശിഖർ ധവാൻ,ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ,സൂര്യകുമാർ യാദവ്,സഞ്ജു സാംസൺ,ദീപക് ഹൂഡ,അക്ഷർ പട്ടേൽ,ശാർദ്ദൂൽ താക്കൂർ,ആവേഷ് ഖാൻ,സിറാജ് ,ചഹൽ.
വിൻഡീസ് : ഷായ് ഹോപ്പ്,കൈൽ മെയേഴ്സ്,ഷമർ ബ്രൂക്സ്,ബ്രാൻഡൻ കിംഗ്,നിക്കോളാസ് പുരാൻ,റോവ്‌മാൻ പവൽ,റൊമാരിയോ ഷേപ്പേഡ്,അകീൽ ഹൊസൈൻ,ഹെയ്ഡൻ വാൽഷ്,അൽസാരി ജോസഫ്,ജെയ്ഡൻ സീൽസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |